യുഎസ്: വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനു നേരെ വെടിയുതിര്‍ത്തതായി പൊലീസ്. യുഎസിലെ അരിസോണയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ ക്രിസ്റ്റീന പസ്‌ക്വാലെറ്റോ എന്ന യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സെപ്റ്റംബര്‍ 20ന് രാത്രിയോടെ അറുപത്തിരണ്ടുകാരിയായ ക്രിസ്റ്റീന ഭര്‍ത്താവ് പസ്‌ക്വാലെറ്റോ താമസിക്കുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഭാര്യയുമായി പിരിഞ്ഞ പസ്‌ക്വാലെറ്റോ പ്രസ്‌കോട്ടിലെ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. തുടര്‍ന്ന് വിവാഹമോചനത്തെ പറ്റി ക്രിസ്റ്റീനയും പസ്‌ക്വാലെറ്റോയും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി.

ഇതിനിടെ പസ്‌ക്വാലെറ്റോ താഴെ വീണു. തുടര്‍ന്ന് സ്ത്രീ തോക്കു കയ്യിലെടുക്കുകയും ഇരുവരും തമ്മിലുണ്ടായ മല്‍പിടുത്തത്തില്‍ എണ്‍പതുകാരനായ പസ്‌ക്വാലെറ്റോയുടെ കൈത്തണ്ടയ്ക്ക് വെടിയേല്‍ക്കുകയും ചെയ്തു.

തനിക്ക് വിവാഹമോചനത്തിനു താല്‍പര്യമുണ്ടായിരുന്നില്ലെന്ന് ക്രിസ്റ്റീന പൊലീസിനോടു പറഞ്ഞു. വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ് വീണ്ടും ആവശ്യപ്പെട്ടതാണ് ക്രിസ്റ്റീനയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനു നേരെ അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഇയാള്‍ ഓടി അയല്‍വീട്ടിലെത്തുകയും എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. വീടിന്റെ താക്കോല്‍ സ്ത്രീയുടെ കയ്യിലുണ്ടെന്നും അവര്‍ ചെകുകളും മറ്റു വസ്തുക്കളും വീട്ടില്‍ നിന്ന് മോഷ്ടിച്ചതായും പസ്‌ക്വാലെറ്റോ പൊലീസില്‍ മൊഴി നല്‍കി.