വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം മന്ത്രിമാര്‍ നേരിട്ടെത്തി നല്‍കി. സര്‍ക്കാര്‍ സഹായം പത്ത് ലക്ഷവും ഇന്‍ഷുറന്‍സ് തുക പത്ത് ലക്ഷവുമാണ് ഇവര്‍ക്ക് ലഭിക്കുക.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യഘഡുവായി പതിനായിരം രൂപയാണ് നല്‍കിയത്.ബാക്കി തുക നടപടി ക്രമം പാലിച്ച്‌ ഉടന്‍ നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി കൂടിയായ സജി ചെറിയാന്‍ പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹാർബറിലെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അത് കാലാവസ്ഥ കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ തന്നെ ചെയ്യുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. അടിഞ്ഞുകൂടിയ മണ്ണ് എങ്ങിനെ പൂർണമായും നീക്കം ചെയ്യുമെന്ന കാര്യത്തിൽ പഠനം നടത്തും.

മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മരണപെട്ട ശബരിയാര്‍, ഡേവിഡ് സണ്‍, ജോസഫ് എന്നിവരുടെ വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും സഹായം കൈമാറിയത്.

മത്സൃ തൊഴിലാളികള്‍ക്ക് ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ കൈമാറും, അത് ഉപയോഗപ്പെടുത്തണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രിമാര്‍ മത്സ്യതൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു.