തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്നും സർക്കുലർ വായിച്ചു. 14ന് ആരംഭിക്കുന്ന ബഹുജന സമരത്തിനായി വിവിധ സംഘടനകളെയും ജനങ്ങളെയും പങ്കാളികളാക്കണം. പലതവണ ചർച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പൊന്നും ലഭിക്കുന്നില്ലെന്നും സർക്കുലറിൽ പറയുന്നു. തുടർച്ചയായ മൂന്നാം ഞായറാഴ്ചയാണ് സർക്കുലർ വായിക്കുന്നത്. സമരം 27ാം ദിവത്തിലേയ്ക്ക് കടക്കുന്നതിനിടെയാണ് അതിരൂപതയുടെ പുതിയ തീരുമാനം.
സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാത്ത് ലത്തീൻ അതിരൂപത. ഇന്ന് കുർബാനയ്ക്കിടെയാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിച്ചത്. സംസ്ഥാന വ്യാപകമായി സമരം ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബുധനാഴ്ച മൂലമ്പള്ളിയിൽ നിന്ന് വാഹനജാഥ ആരംഭിച്ചിരുന്നു. ഇത് ഇന്ന് തിരുവനന്തപുരത്തെത്തും. ജാഥയിൽ എല്ലാ ഇടവകക്കാരും പങ്കെടുക്കണമെന്ന് സർക്കുലറിൽ നിർദേശിക്കുന്നു.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയെ വിഴിഞ്ഞത് എത്തിക്കാൻ ലത്തീൻ അതിരൂപത ശ്രമം തുടങ്ങി. ഇതിനായി ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ സമരസമിതി നേതാക്കൾ കെ സുധാകരനെയും വി ഡി സതീശനെയും കണ്ടിരുന്നു. എന്നാൽ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെ സമരമുഖത്തേയ്ക്ക് എത്തിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്.



