സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണം. വാരാന്ത്യ ലോക്ഡൗണില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച്‌ പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വാരാന്ത്യ ലോക്ഡൗണ്‍ ദിവസങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയത്.

മിക്കയിടങ്ങളിലും കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് വാഹനങ്ങള്‍ പൊലീസ് കടത്തിവിടുന്നത്. മെഡിക്കല്‍ സ്റ്റോറുകളും, പാല്‍, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവര്‍ത്തിയ്ക്കുകയുള്ളൂ. പ്രവര്‍ത്തനാനുമതിയുള്ള വ്യാപാര സ്ഥാപനങ്ങള്‍ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതല്‍ പട്രോളിംഗ് സംഘങ്ങളെ എല്ലാ സ്റ്റേഷന്‍ പരിധികളിലും നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെ 20,624 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. ആകെ മരണം 16,781 ആയി.1,64,500 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 32,08,969 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,078 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.