ഡാര്‍ക്ക് വെബ് വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും കേരളത്തില്‍ ആയുധക്കച്ചവടം. ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ മെസേജിങ് ആപ്പുകള്‍ വഴിയാണ് ഇടപാട് നടക്കുന്നത്. പണത്തിന് പകരം ബിറ്റ് കോയിന്‍ ഉപയോഗിച്ചാണ് കച്ചവടം. കോതമംഗലം വെടിവെയ്പ്പ് കേസിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തോക്ക് ലഭ്യത സംബന്ധിച്ച്‌ മീഡിയവണ്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

കോതമംഗലത്ത് കാമുകിയെ കൊലപ്പെടുത്തിയ രഖിലിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പൊലീസ് അന്വേഷിക്കുന്ന പ്രധാന കാര്യം. പൊലീസ് മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ഈ ഘട്ടത്തിലാണ് തോക്കുകള്‍ വില്‍ക്കുന്ന അധോലോകം, സാമൂഹിക മാധ്യമങ്ങളും ഓണ്‍ലൈനും കേന്ദ്രകീരിച്ച്‌ കേരളത്തിലും ഇടപാട് നടത്തുന്നുവെന്ന വിവരം ലഭിക്കുന്നത്.
ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ മേസേജിങ് ആപ്പുകള്‍ മുഖേനയാണ് പ്രധാന ഇടപാട്. നേരത്തെ ഇത് വാട്സ്‌ആപ് വഴിയായിരുന്നു. വിവരങ്ങള്‍ ചോരുന്നുവെന്ന സംശയമുയര്‍ന്നതോടെ കച്ചവടം വാട്സ്‌ആപ്പില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ആപ്പുകളിലേക്ക് മാറ്റി. ആയുധ ഇടപാട് നടത്തുന്ന നിരവധി ഗ്രൂപ്പുകള്‍ ഈ ആപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡാര്‍ക്ക് വെബെന്ന ഓണ്‍ലൈന്‍ അധോലോകമാണ് മറ്റൊരു പ്രധാന ആയുധ വിപണി. നല്ല സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് കൂടുതല്‍ സുരക്ഷിതമായി ഇവിടെ ഇടപാട് നടത്താം. ഡാര്‍ക്ക് വെബ് മുഖേന മൊത്ത വ്യാപരം നടത്തി ടെലഗ്രാം വഴി ആയുധങ്ങളുടെ ചെറുകിട കച്ചവടം നടത്തുന്നവരുമുണ്ട്. കേരളത്തില്‍ ആര്‍ക്കും സോഷ്യല്‍ മീഡിയ വഴി എളുപ്പത്തില്‍ ആയുധങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ പൊലീസ് ഗൗരവമായ അന്വേഷണവും വിശദമായപരിശോധനയും നടത്തേണ്ടതുണ്ട്.