കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ടയായ ഹൈദരാബാദില്‍ നിന്ന് മത്സരിക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ഒവൈസിയുടെ വെല്ലുവിളി. 

‘ഇത്തവണ വയനാടല്ല, ഇത്തവണ ഹൈദരാബാദില്‍ നിന്ന്’, രാഹുലിന്റെ നിലവിലെ ലോക്‌സഭാ മണ്ഡലത്തെ പരാമര്‍ശിച്ച് ഒവൈസി പറഞ്ഞു. രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി വലിയ പ്രസ്താവനകള്‍ നടത്തുകയാണ്. ഗോദയിലേക്ക് നേരിട്ടിറങ്ങി വന്ന് എനിക്കെതിരെ പോരാടൂ. കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ പല കാര്യങ്ങളും പറയും. പക്ഷേ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒവൈസി ബിജെപിയുടെ പോക്കറ്റിലാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് വെല്ലുവിളി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എഐഎംഐഎമ്മിനെതിരെയും ഒവൈസിക്കെതിരെയും അന്വേഷണം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസ്താവന. 

‘എഐഎംഐഎമ്മിനെതിരെ ഒരു കേസും ഇല്ല. പ്രതിപക്ഷം മാത്രമാണ് ആക്രമിക്കപ്പെടുന്നത്. മോദി ഒരിക്കലും സ്വന്തം ജനങ്ങളെ ആക്രമിക്കാറില്ല. അദ്ദേഹം നിങ്ങളുടെ മുഖ്യമന്ത്രിയെയും എഐഎംഐഎം നേതാക്കളെയും തന്റേതായി കണക്കാക്കുന്നു. അതിനാല്‍ അവര്‍ക്കെതിരെ ഒരു കേസും ഇല്ലെന്നായിരുന്നു രാഹുലിന്റെ വാദം. തെലങ്കാനയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനം പ്രഖ്യാപിച്ചതിന് ശേഷം തുക്കുഗുഡയില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

തെലങ്കാനയില്‍ ഭരിക്കുന്ന ഭാരത് രാഷ്ട്ര സമിതിയോട് (ബിആര്‍എസ്) മാത്രമല്ല, ബിജെപിയോടും എഐഎംഐഎമ്മിനോടും കോണ്‍ഗ്രസ് പോരാടുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ‘അവര്‍ പരസ്പരം വ്യത്യസ്ത പാര്‍ട്ടികള്‍ എന്ന് വിളിക്കുന്നു, പക്ഷേ അവര്‍ ഒരു കൂട്ടുകെട്ടിലാണ് പ്രവര്‍ത്തിക്കുന്നത്,’ രാഹുല്‍ അവകാശപ്പെട്ടു.

കോണ്‍ഗ്രസ് ഉള്‍പ്പെടെ 28 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ബ്ലോക്കിന്റെ ഭാഗമല്ല ഒവൈസിയുടെ എഐഎംഐഎം. പ്രതിപക്ഷ സഖ്യത്തെ അങ്ങേയറ്റം വിമര്‍ശിച്ച അദ്ദേഹം മുന്നണിയെ കാര്യമാക്കുന്നില്ലെന്നാണ് പ്രതികരിച്ചത്. പകരം ‘മൂന്നാം മുന്നണി’ രൂപീകരിക്കാനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു. നാല് തവണ ഹൈദരാബാദ് എംപിയാണ് ഒവൈസി.