പാരിസ് : ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 കോടി കടന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 4.26 ദശലക്ഷത്തോളം പേര്‍ കൊവിഡ് മൂലം മരണമടഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം 430 കോടിയിലധികം ജനങ്ങള്‍ വാക്സിന്‍ സ്വീകരിച്ചു. കൊവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ഏഷ്യ – പസഫിക് പ്രദേശത്ത് അതിവേഗം പടര്‍ന്ന് പിടിക്കുന്നതായാണ് വിവരം. ജൂണ്‍ പകുതിക്ക് ശേഷം കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 68 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ജപ്പാന്‍ ,​ തായ്‌ലാന്റ്,​ ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വാക്സിനേഷനില്‍ മുന്നിലുള്ള സമ്ബന്ന രാഷ്ട്രങ്ങളില്‍ ജൂലായ് മുതല്‍ കൊവിഡ് മരണ നിരക്കില്‍ 20 ശതമാനം കുറവ് രേഖപ്പെടുത്തിയത് ആശ്വാസകരമാണ്. അതിനിടെ ചൈനയിലെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ഡെല്‍റ്റ വകഭേദം പടര്‍ന്ന് പിടിക്കുന്നതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വൈറസിനെ ചെറുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ച്‌ കഴിഞ്ഞു. ആസ്ട്രേലിയയിലും കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതേ സമയം ദരിദ്ര രാഷ്ട്രങ്ങളില്‍ കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇതിനെ തുടര്‍ന്ന് സമ്ബന്ന രാഷ്ട്രങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്കുന്നത് തത്ക്കാലത്തേക്ക് നിറുത്തി വയ്ക്കണമെന്നും ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ വര്‍ഷം ചൈന 2 ബില്യണ്‍ കൊവിഡ് ഡോസുകള്‍ ലോകരാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്ന ലോകാരോഗ്യ സംഘടനയുടെ വാക്സിന്‍ പദ്ധതിയായ 100 മില്യണ്‍ ഡോളര്‍ സംഭാവന നല്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിംങ് പിംങ് അറിയിച്ചു.