ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി. പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ തോൽപ്പിച്ചാണ് ലിസ് ട്രസിന്റെ മുന്നേറ്റം. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ലിസ് ട്രസ് ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു. 2025 വരെയാണ് ലിസ് ട്രസിന്റെ കാലാവധി.
കൺസർവേറ്റിവ് പാർട്ടിയുടെ സഭാ സമിതി അധ്യക്ഷൻ ഗ്രഹാം ബ്രാഡിയാണ് വോട്ടെടുപ്പിനൊടുവിൽ ലിസ് ട്രസിനെ വിജയിയായി പ്രഖ്യാപിച്ചത്. 81,326 വോട്ടാണ് ലിസ് ട്രസിന് ലഭിച്ചത്. ഇന്ത്യൻ വംശജനായ ഋഷി സുനകിന് കിട്ടിയതിനേക്കാൾ 20,000 വോട്ട് അധികം. 60,399 വോട്ടാണ് സുനകിന് ലഭിച്ചത്. പ്രധാനമന്ത്രിയെ കണ്ടെത്താൻ 1.8 ലക്ഷം വോട്ടർമാർക്കിടയിൽ കൺസർവേറ്റീവ് പാർട്ടി നടത്തിയ വോട്ടെടുപ്പിലാണ് ലിസ് ട്രസ് വിജയം കണ്ടെത്തിയത്. ഓഗസ്റ്റ് ആദ്യമാണ് വോട്ടെടുപ്പ് തുടങ്ങിയത്. മുൻ ധനമന്ത്രിയായി ഋഷി സുനക് ആദ്യ ഘട്ടങ്ങളിൽ മുന്നിട്ട് നിന്നെങ്കിലും പിന്നീട് നില മോശമായി. അഞ്ചാം ഘട്ടം പൂർത്തിയായപ്പോൾ ഋഷി സുനകിന് 137 വോട്ടും ട്രസിന് 113 വോട്ടും ആണ് ഉണ്ടായിരുന്നത്.



