ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അമിത് ഷായുടെ ആരോപണം. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജമ്മു കശ്മീരിനെ വീണ്ടും ഭീകരവാദത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നാണ് അമിത് ഷായുടെ ആരോപണം. 

അമിത് ഷായുടെ വാക്കുകള്‍:

വീണ്ടും ഇവിടെ ഭീകരവാദത്തിന് പിന്തുണ നല്‍കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. വിജയിക്കുകയാണെങ്കില്‍ ഭീകരരെ മോചിപ്പിക്കാമെന്ന് കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഗ്രസും വാക്കുനല്‍കിയിരിക്കുന്നു. എന്നാല്‍ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്കാം. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ഇവിടെ ഉള്ളിടത്തോളം കാലം ഇന്ത്യന്‍ മണ്ണില്‍ ഭീകരവാദം വ്യാപിക്കാന്‍ ഒരാള്‍ക്കും ധൈര്യമുണ്ടാകില്ല. 

ഇന്ന്, ഈ പ്രദേശത്തെ എല്ലാ രക്തസാക്ഷികളെയും ഞാന്‍ ഓര്‍ക്കുന്നു. ഒരിക്കലും ഉയര്‍ന്നുവരാത്ത രീതിയില്‍ എല്ലാക്കാലത്തേക്കുമായി ഭീകരവാദം അവസാനിപ്പിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാക്കുനല്‍കുന്നു- എന്നും  അമിത് ഷാ പറഞ്ഞു.

മൂന്ന് ഘട്ടമായാണ് ജമ്മുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം സപ്തംബര്‍ 18 ന് തുടങ്ങും. രണ്ടാം ഘട്ടം 25 നും, മൂന്നാം ഘട്ടം  ഒക്ടോബര്‍ ഒന്നിനുമാണ്.  ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍. 2014ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പൂര്‍ണ സംസ്ഥാന പദവിയുണ്ടായിരുന്ന ജമ്മു കശ്മീരില്‍ ബിജെപി 25 സീറ്റുകളിലാണ് വിജയിച്ചത്. 28 സീറ്റുകളില്‍ വിജയിച്ച പിഡിപിയുമായി കൈകോര്‍ത്ത് ബിജെപിയാണ് അന്ന് ജമ്മു കശ്മീര്‍ ഭരിച്ചത്.