വാഷിംഗ്ടണ്‍: ഒരിടവേളക്ക് ശേഷം യുഎസില്‍ വീണ്ടും കോവിഡ്-19 രോഗികളുടെ എണ്ണം ഉയരുന്നു. പ്രതിവാര ഹോസ്പിറ്റല്‍ അഡ്മിഷന്‍ ഇപ്പോള്‍ രണ്ട് മാസം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചു. ആശുപത്രി പ്രവേശനത്തില്‍ ഇതുവരെ മുന്നിലുണ്ടായിരുന്നത് മുതിര്‍ന്നവരായിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികള്‍ക്കിടയില്‍, പ്രത്യേകിച്ച് 5 വയസ്സിന് താഴെയുള്ളവരില്‍ രോഗം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ യുഎസില്‍ 20,500-ലധികം ആളുകളെ കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടു മുന്‍പത്തെ ആഴ്ചയേക്കാള്‍ 8% കൂടുതലാണ് രോഗികള്‍.

‘ഏറെ മാസങ്ങളായി ഇത്തരം കാഴ്ചകള്‍ കണ്ടിരുന്നില്ല, പക്ഷേ ആളുകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ വരുന്നത് ഞങ്ങള്‍ ഇപ്പോള്‍ വീണ്ടും കാണാന്‍ തുടങ്ങിയിരിക്കുന്നു,’ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ കാര്‍ഡിയോളജിസ്റ്റും മെഡിസിന്‍ ആന്‍ഡ് സര്‍ജറി പ്രൊഫസറുമായ ഡോ. ജോനാഥന്‍ റെയ്‌നര്‍ പറഞ്ഞു. ‘കൂടുതല്‍ അടിയന്തിരാവസ്ഥ ആവശ്യമാണ്, കാരണം മരണങ്ങള്‍ വര്‍ദ്ധിക്കുന്നു, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ സംഖ്യ ഉയരുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയതലത്തില്‍, ഏറ്റവും പുതിയ സിഡിസി ഡാറ്റ അനുസരിച്ച്, പുതിയ കോവിഡ് -19 ഹോസ്പിറ്റല്‍ അഡ്മിഷനുകളില്‍ പകുതിയിലധികവും 70 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ ആയിരുന്നു. കൂടാതെ മൂന്നില്‍ രണ്ട് ഭാഗവും 60 വയസും അതില്‍ കൂടുതലുമുള്ള ആളുകളും.

എന്നാല്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സില്‍ നിന്നുള്ള ഫെഡറല്‍ ഡാറ്റയുടെ ഒരു പുതിയ വിശകലനം കാണിക്കുന്നത് കുട്ടികള്‍ക്കിടയില്‍ ആശുപത്രി പ്രവേശനം ശരാശരിയേക്കാള്‍ വേഗത്തില്‍ ഉയരുന്നു എന്നാണ്. സെപ്റ്റംബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ ഏകദേശം 1,200 കുട്ടികളെ കോവിഡ് -19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ചിരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ ആശുപത്രിവാസം ഇതേ കാലയളവില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.

കഴിഞ്ഞ ശീതകാല തരംഗത്തിന്റെ ഉച്ചസ്ഥായിയില്‍ ഒരാഴ്ചയ്ക്കിടെ ഏകദേശം 1,800 പുതിയ പീഡിയാട്രിക് അഡ്മിഷനുകള്‍ ഉണ്ടായിരുന്നു.  ഒമിക്രോണില്‍ 6,500-ലധികം പ്രതിവാര അഡ്മിഷനുകള്‍ ഉണ്ടായി.