ക്വാലാലംപുർ: മലേഷ്യയിലെ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ ഭാര്യ റോസ്മാ മൻസൂറിനു കൈക്കൂലിക്കേസിൽ പത്തു വർഷം തടവുശിക്ഷ. നജീബ് അഴിമതിക്കേസിൽ 12 വർഷത്തെ ജയിൽവാസം ആരംഭിച്ചതു ദിവസങ്ങൾക്കു മുന്പാണ്.
സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ നല്കുന്നതിന് ഒരു കന്പനിയിൽനിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മൂന്നു കുറ്റങ്ങളാണു റോസ്മയ്ക്കെതിരേ തെളിഞ്ഞത്. അപ്പീൽ നല്കാനായി വിധിക്ക് സ്റ്റേ അനുവദിച്ചതിനാൽ ഉടൻ ജയിലിൽ പോകേണ്ടതില്ല.
എഴുപതുകാരിയായ റോസ്മ ആഡംബരഭ്രമത്തിന്റെ പേരിൽ കുപ്രസിദ്ധയാണ്. 2018ൽ ഇവരുടെ വസതിയിൽ നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിനു ഡോളർ വിലവരുന്ന ആഭരണങ്ങളാണു കണ്ടെത്തിയത്.
പ്രധാനമന്ത്രിയായിരിക്കേ നടപ്പാക്കിയ മലേഷ്യൻ വികസന ഫണ്ട് പദ്ധതിയിൽനിന്നു പണം വകമാറ്റിയെന്ന കുറ്റത്തിനാണു നജീബ് റസാഖ് ജയിൽശിക്ഷ അനുഭവിക്കുന്നത്.



