ഭോപ്പാല്‍: മൂന്ന് കേന്ദ്ര മന്ത്രിമാരെയും നാല് ലോക്‌സഭ എംപിമാരെയും ഉള്‍പ്പെടുത്തി മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക. മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് കേന്ദ്രമന്ത്രിമാരും എംപിമാരും ഇടം നേടിയത്. 

നരേന്ദ്ര സിങ് തോമര്‍ ദിമനിയില്‍ നിന്ന് മത്സരിക്കും. ജല്‍ശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ നര്‍സിങ്പുരില്‍ നിന്നും ഗ്രാമവികസന സഹമന്ത്രി ഫഗ്ഗന്‍ സിങ് കുലസ്‌തെ നിവാസില്‍ നിന്നും മത്സരിക്കും.

എംപിമാരായ ഗണേഷ് സിങ്, റിഥി പഥക്, രാകേഷ് സിങ്, റാവു ഉദയ് പ്രതാപ് സിങ് എന്നിവരടക്കം 39 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ ആറ് വനിതാ സ്ഥാനാര്‍ത്ഥികളുണ്ട്.

വിജയസാധ്യത ഉറപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം മുതിര്‍ന്ന നേതാക്കളായ കേന്ദ്രമന്ത്രിമാരെ മത്സരത്തിന് നിയോഗിച്ചതെന്നാണ് വിവരം. ചില രാജ്യസഭ എംപിമാരോടും മത്സരിക്കാന്‍ തയ്യാറെടുക്കാന്‍ നിര്‍ദേശിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഓഗസ്റ്റില്‍ ബിജെപി 39 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.