കേരള മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എം.പി. ഇക്കാര്യത്തില്‍ ജനങ്ങളുടേതാണ് തീരുമാനമെന്നും കേരളത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തമുണ്ടെന്നും ശശി തരൂര്‍ മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ സംവാദത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മല്‍സരിക്കാനുളള സാദ്ധ്യത ശശി തരൂര്‍ തള്ളിയില്ല. അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുളളില്‍ തീരുമാനമെടുക്കുമെന്ന് തരൂര്‍ പറഞ്ഞു.

ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് എന്‍എസ്എസ് വേദിയില്‍ പറഞ്ഞത് തമാശയായിരുന്നു. ജനറല്‍ സെക്രട്ടറിയോട് ചിരിച്ചുകൊണ്ട് പറഞ്ഞതു മാത്രമാണ് വാര്‍ത്തയായത്.കേരള രാഷ്ട്രീയത്തില്‍ തമാശയ്ക്ക് സ്ഥാനമില്ലെന്ന് പഠിച്ചു. തന്റെ വിശ്വാസവും കാഴ്ചപ്പാടും സംബന്ധിച്ച് ആര്‍ക്കും സംശയമുണ്ടാകാന്‍ സാദ്ധ്യതയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.