ജിദ്ദ: സൗദി അറേബ്യയിലെ മക്കയില്‍ ഹജ്ജിനിടെ കടുത്ത ചൂട് മൂലം മരിച്ചവരുടെ എണ്ണം ആയിരം കടന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മക്കയില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഹീറ്റ്സ്‌ട്രോക്ക് ബാധിച്ച് ചികിത്സയിലാണ്.

മരിച്ചവരില്‍ പകുതിയിലേറെയും രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ഥാടകരാണ്. ഈജിപ്തില്‍ നിന്നുള്ള 658 തീര്‍ഥാടകര്‍ മരിച്ചതായി അറബ് നയതന്ത്രജ്ഞന്‍ അറിയിച്ചു. ഇവരില്‍ 630 പേര്‍ രജിസ്റ്റര്‍ ചെയ്യാത്ത തീര്‍ഥാടകരാണ്.

ഇന്ത്യയില്‍ നിന്നുള്ള 90 തീര്‍ത്ഥാടകരും മരിച്ചിട്ടുണ്ട്. ജോര്‍ദാന്‍, ഇന്തോനേഷ്യ, ഇറാന്‍, സെനഗല്‍, ടുണീഷ്യ എന്നിവിടങ്ങളിലെ തീര്‍ത്ഥാടകരും മരിച്ചു. 

നിരവധി തീര്‍ഥാടകരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്, ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലും കാണാതായവരുടെ ചിത്രങ്ങളും വിവരങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനകളും നിറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനങ്ങളിലൊന്നായ ഹജ്ജില്‍ ഇത്തവണ 1.8 ദശലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്നുണ്ടെന്ന് സൗദി ഭരണകൂടം അറിയിച്ചു.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീര്‍ഥാടകരോട് കുടകള്‍ കരുതാനും ജലാംശം നിലനിര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹീറ്റ്സ്‌ട്രോക്ക് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ യൂണിറ്റുകളും 1,600-ലധികം ഉദ്യോഗസ്ഥരെയും 30 ദ്രുത പ്രതികരണ ടീമുകളെയും സൗദി സൈന്യം വിന്യസിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 5,000 ആരോഗ്യ, പ്രഥമശുശ്രൂഷാ സന്നദ്ധ പ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം, 240 തീര്‍ത്ഥാടക മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ, അവരില്‍ ഭൂരിഭാഗവും ഇന്തോനേഷ്യക്കാരായിരുന്നു. തിങ്കളാഴ്ച ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ 51.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഓരോ ദശാബ്ദത്തിലും ഈ മേഖലയിലെ താപനില 0.4 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.