ന്യൂഡല്‍ഹി: കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ച ശേഷവും വിട്ടുമാറാത്ത തലവേദനയും നീര്‍വീക്കവുമുണ്ടെങ്കില്‍ അടിയന്തര പരിശോധന നടത്തണമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ നിര്‍ദ്ദേശിച്ചു. വായിലെ നിറം മാറുക, മുഖത്തിന്റെ ഏതെങ്കിലും ഭാഗത്ത് സംവേദനം കുറയുക, പല്ലിളകല്‍ തുടങ്ങിയവ ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങളാണ്. നെഞ്ച് വേദന, ശ്വാസ തടസ്സം, കാഴ്ച മങ്ങല്‍, ഇരട്ടിയായി കാണുക എന്നിവയും ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങളാണെന്നും ഇത്തരം ലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ഡോക്ടറെ കണ്ട് ബ്ലാക്ക് ഫംഗസ് പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അണുബാധയുണ്ടോ എന്നറിയാന്‍ സൈനസുകളുടെ എക്‌സ്-റേ അല്ലെങ്കില്‍ സി.ടി. സ്‌കാന്‍ നടത്താവുന്നതാണ്. രക്ത പരിശോധന നടത്തിയും രോഗം നിര്‍ണയിക്കാന്‍ കഴിയും.

പ്രമേഹ ജനസംഖ്യയിലുള്ള കൂടുതലും, ഉത്തേജക മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗവും വില്‍പ്പനയും കാരണമാണ് രാജ്യത്ത് ബ്ലാക് ഫംഗസ് കൂടുതലായി കാണപ്പെടുന്നത്. എല്ലാ പ്രായക്കാര്‍ക്കും കൊവിഡ് ബാധിതര്‍ അല്ലാത്തവര്‍ക്ക് പോലും ബ്ലാക്ക് ഫംഗസ് ബാധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, പ്രമേഹ രോഗികളായ 40 വയസ്സിനു മുകളിലുള്ളവര്‍ കൂടുതല്‍ സാധ്യതയുള്ളവരാണ്. കുട്ടികള്‍ക്ക് അപകടസാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.