ചെന്നൈ: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വിട്ട് എഐഎഡിഎംകെ. പാർട്ടി നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. പുതിയ മുന്നണി രൂപീകരിച്ച് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അധൃകൃതർ അറിയിച്ചു

പ്രവർത്തകരുടെ വികാരം മാനിച്ചാണ് ഈ തീരുമാനം എടുത്തത് എന്നാണ് പ്രമേയത്തിൽ വ്യക്തമാക്കുന്നു. മുതിർന്ന നേതാക്കളായ അണ്ണാദുരൈയേയും ജയലളിതയേയും ബിജെപി അപമാനിച്ചുവെന്നും ദ്രാവിഡ പാർട്ടി അറിയിച്ചു. തീരുമാനത്തിന് പിന്നാലെ എഐഎഡിഎംകെ ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം നടന്നു.

ഒരു വർഷത്തോളമായി എഐഎഡിഎംകെയ്ക്കും നേതാക്കൾക്കുമെതിരെ ബിജെപി നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി എഐഎഡിഎംകെ അധ്യക്ഷൻ ഇപിഎസ് ഏറെ നാളായി അഭിപ്രായവിത്യാസത്തിലായിരുന്നു.

“ബിജെപിയുടെ സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ മുൻ നേതാക്കളെയും ജനറൽ സെക്രട്ടറി ഇപിഎസിനെയും അണികളെയും കുറിച്ച് തുടർച്ചയായി അപമാനിക്കുന്ന തരത്തിലുള്ള അനാവശ്യ പരാമർശങ്ങൾ നടത്തിവരുന്നു. ഇന്നത്തെ യോഗത്തിൽ ഈ പ്രമേയം ഐകകണ്‌ഠേന പാസാക്കി,” വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പാർട്ടിയുടെ 2 കോടിയോളം വരുന്ന പ്രവർത്തകരുടെ ആഗ്രഹവും അഭിപ്രായവും സ്വീകരിച്ചാണ് എൻഡിഎ വിട്ടത് എന്ന് എഐഎഡിഎംകെ ഔദ്യോഗിക ട്വീറ്റിൽ വ്യക്തമാക്കി.

ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മിലുള്ള ഉരസൽ ശക്തമായത്. അതിന് പിന്നാലെ എഐഎഡിഎംകെയുമായുള്ള ബന്ധം വേണ്ടെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ അണ്ണാമലൈ പറഞ്ഞിരുന്നു. പിന്നീട്, ദേശീയ നേതതൃം ഇടപെട്ട് പടലപ്പിണക്കത്തിന് താൽക്കാലിക ശമനമുണ്ടായിരുന്നു. ഇതിന് പിന്നാലെ മുൻ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ അണ്ണാദുരൈയെ അപകീർത്തികരിച്ചുവെന്ന് കാണിച്ച് ഇരു വിഭാഗങ്ങളും തമ്മിൽ വാക്പോര് ശക്തമായിരുന്നു.