ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ഇന്ത്യന്‍ പൗരന്മാരുടെയും ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഈ കമ്മിറ്റി ബംഗ്ലാദേശിലെ അധികാരികളുമായി ആശയവിനിമയം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കിഴക്കന്‍ കമാന്‍ഡിലെ അതിര്‍ത്തി സുരക്ഷാ സേനയുടെ എഡിജിയുടെ നേതൃത്വത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുകയെന്നും ഷാ അറിയിച്ചു. 

കലാപം കത്തിപ്പടര്‍ന്ന ബംഗ്ലാദേശില്‍ നിന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതോടെ രാഷ്ട്രീയ പ്രതിസന്ധിയുടെ പിടിയിലാണ്. രാജ്യം ഭരിക്കാന്‍ നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ കീഴില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

ബംഗ്ലാദേശിനോട് ചേര്‍ന്നുള്ള അതിര്‍ത്തികളില്‍ ബിഎസ്എഫ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിലെ ജയിലുകളില്‍ നിന്ന് ഭീകരര്‍ ഉള്‍പ്പെടെ 1,200 തടവുകാര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കാമെന്നും സുരക്ഷാ ഏജന്‍സികള്‍ ബിഎസ്എഫിന് മുന്നറിയിപ്പ് നല്‍കി.

4,096 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ താമസിക്കുന്ന പ്രദേശവാസികളോട് അതിര്‍ത്തി പ്രദേശങ്ങളില്‍, പ്രത്യേകിച്ച് രാത്രിയില്‍ അനാവശ്യ സഞ്ചാരം നടത്തരുതെന്ന് ബിഎസ്എഫ് ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ കടകള്‍ രാത്രി 9 മണിക്കകം അടക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.