തുംകൂര്‍: കര്‍ണാടകയിലെ തുംകൂറില്‍ പ്രസവത്തിന് പിന്നാലെ യുവതിയും ഇരട്ടക്കുട്ടികളും മരിച്ചു. സംഭവത്തില്‍ തുംകൂര്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ അനാസ്ഥയുണ്ടായതായി പരാതി ഉയര്‍ന്നതോടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരെയാണ് നടപടി. 

30കാരിയായ കസ്തൂരിയും ഇവരുടെ ഇരട്ടക്കുട്ടികളുമാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഭാരതി നഗറിലുള്ള വാടക വീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്ന കസ്തൂരിക്ക് ബുധനാഴ്ച വൈകിട്ടോടെ പ്രസവവേദന അനുഭവപ്പെട്ടു. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ അയല്‍വാസികള്‍ പണം സംഘടിപ്പിച്ച് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രി രജിസ്‌ട്രേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്തതിനാല്‍ യുവതിക്ക് ചികിത്സ നിഷേധിച്ചെന്നാണ് പരാതി.

തുടര്‍ന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. യുവതിയെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ കസ്തൂരി ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. സംഭവം വലിയ വാര്‍ത്തയായതോടെ ആരോഗ്യമന്ത്രി ഡോ സുധാകര്‍ തുംകൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി. പിന്നാലെ മൂന്ന് മെഡിക്കല്‍ സ്റ്റാഫിനെയും ഡ്യൂട്ടി ഡോക്ടറെയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.