കണ്ണൂര്‍: ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ 12വയസുകാരിക്ക് പരിക്ക്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്.രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് പരിക്കേറ്റത്.
മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം മംഗളുരൂ-തിരുവനന്തപുരം എക്സ്പ്രസിൽ കോട്ടയത്തേക്ക് മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. താഴെചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവം നടന്നത്.
അച്ഛമ്മ വിജയകുമാരിക്കൊപ്പം S10 കോച്ചിലായിരുന്നു കുട്ടി ഇരുന്നത്. പുറത്തെ കാഴ്ചകള്‍ കണ്ട് തിരിയുന്നതിനിടയിലാണ് കീര്‍ത്തനയ്ക്കു കല്ലേറ് കൊണ്ടത്. കുട്ടിയുടെ കരച്ചില് കേട്ട് നോക്കുമ്പോള്‍ തലയുടെ ഇടതുവശത്തു നിന്നും ചോരയൊലിക്കുകയായിരുന്നു.
ബഹളം കേട്ട് ടിടിഇയും റെയില്‍വേ ജീവനക്കാരും ഓടിയെത്തി. യാത്രക്കാരിലൊരാളായ മെഡിക്കല്‍ വിദ്യാര്‍ഥിനി കുട്ടിയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്കി. ട്രെയിന്‍ തലശ്ശേരിയില്‍ എത്തിയ ഉടന്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കീര്‍ത്തനയെ മിഷന് ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് 9.15ന് മലബര്‍ എക്സ്പ്രസില്‍ ഇവര്‍ക്ക് റെയില്‍വേ യാത്ര സൗകര്യം ഒരുക്കി. കല്ലേറുണ്ടായ സ്ഥലത്ത് ആര്‍പിഎഫും റെയില്‍വേ പോലീസും പരിശോധന നടത്തി.



