കോഴിക്കോട്: പിന്നണി ഗായികയും ദേശീയ പുരസ്കാര ജേതാവുമായ നഞ്ചിയമ്മയുടെ കുടുംബ ഭൂമി കൈയേറിയത് സംബന്ധിച്ച് റവന്യൂ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. അഗളി വില്ലേജിൽ എത്തിയ റവന്യൂ ഉദ്യോഗസ്ഥർ പരാതിയുമായി ബന്ധപ്പെട്ട 20 ലധികം ഫയലുകൾ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമാണ് റവന്യൂ വിജിലൻസ് സംഘം അട്ടപ്പാടിയിൽ പരിശോധന നടത്തിയത്.
റവന്യൂ ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച അഗളി ടൗണിലുള്ള നഞ്ചിയമ്മയുടെ കുടുംബ ഭൂമിയിലെത്തി സ്ഥലപരിശോധന നടത്തി. ഈ ഭൂമിയുടെമേൽ അവകാശവാദമുന്നയിച്ച നെല്ലിപ്പതിയിൽ നിരപ്പത്ത് ജോസഫ് കുര്യൻ ഭൂമി അദ്ദേഹത്തിന്റേതാണെന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് കൈമാറി.
നിലവിൽ ടിഎൽഎ അപ്പീൽ കേസിലുള്ള ഭൂമി 2019ൽ ജോസഫ് കുര്യൻ വാങ്ങിയെന്നാണ് അവകാശപ്പെട്ടത്. കെ.വി. മാത്യുവിൽനിന്നാണ് ജോസഫ് കുര്യൻ ഭൂമി വാങ്ങിയത്. കളക്ടർ നടത്തിയ അന്വേഷണത്തിൽ അട്ടപ്പാടിയിലെ മാരിമുത്തുവാണ് മാത്യുവിന് ഭൂമി നൽകിയത്.
മാരിമുത്തുവിന്റെ പേരിൽ അഗളി വില്ലേജിൽ നികുതി അടച്ച രസീത് ഹാജരാക്കിയാണ് കോടതി ഉത്തരവ് വഴി മാത്യു ഭൂമി സ്വന്തമാക്കിയത്. മണ്ണാർക്കാട് -ആനക്കെട്ടി റോഡിൽ പഴയ വില്ലേജ് ഓഫിസിന് മുന്നിലുള്ള കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയാണിത്.



