സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി നിലത്ത് വീണു.

വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. റുഷ്ദിക്ക് 10-15 തവണ കുത്തേറ്റെന്ന് ദൃക്സാക്ഷി പറഞ്ഞു. കുത്തേറ്റ സല്‍മാന്‍ റുഷ്ദി വേദയിലേക്ക് വീണു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് പിടികൂടി. സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന്‍റെ പേരില്‍ റുഷ്ദിക്ക് ഷിയ വിഭാഗത്തില്‍ നിന്ന് വധഭീഷണി നേരിട്ടിരുന്നു. മതനിന്ദ ആരോപിച്ച് സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം സാത്താനിക് വേഴ്സ് 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്.

സമ്മര്‍ടൈം ലക്ചര്‍ സീരീസിന് പ്രശസ്തമാണ് ഷടാക്വ ഇന്‍സ്റ്റിട്യൂഷന്‍. ന്യൂയോര്‍ക്കില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്തിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി.