തിരുവനന്തപുരം: ന്യൂനപക്ഷ അനുപാത വിധിയില്‍ ഇടതിനെയും വലതിനെയും കടന്നാക്രമിച്ച്‌ ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇരുകൂട്ടര്‍ക്കും ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ നേരിട്ട അനീതിയ്‌ക്കെതിരെ തുടക്കം മുതല്‍ കൃത്യമായ നിലപാടാണ് ബിജെപി സ്വീകരിച്ചതെന്നും സന്ദീപ് വാര്യര്‍ ജനം ടിവിയുടെ ഡിബേറ്റില്‍ വ്യക്തമാക്കി.

യുപിഎ സര്‍ക്കാര്‍ 2005ല്‍ രജീന്ദ്ര സച്ചാര്‍ കമ്മീഷനെ രൂപീകരിച്ചതും അനുബന്ധമായി ഈ വിഷയം പഠിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലോളി കമ്മിറ്റി രൂപീകരിച്ചതും സന്ദീപ് ഓര്‍മ്മിപ്പിച്ചു. രജീന്ദ്ര സച്ചാര്‍ കമ്മീഷനാണെങ്കിലും പാലോളി കമ്മിറ്റിയാണെങ്കിലും രൂപീകരിക്കപ്പെട്ടത് മുസ്ലീം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ വേണ്ടി മാത്രമാണ്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മതന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമാണിതെന്ന് സന്ദീപ് ആരോപിച്ചു.

ന്യൂനപക്ഷത്തിന്റെ ഒരു വിഭാഗത്തിന് മാത്രം കമ്മീഷനെ നിയോഗിക്കുന്നത് ശരിയല്ലെന്ന ബിജെപിയുടെ നിലപാടാണ് ഹൈക്കോടതി ശരിവെച്ചതെന്ന് സന്ദീപ് വ്യക്തമാക്കി. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെ കുറിച്ച്‌ രണ്ട് കൂട്ടരും പഠിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഒരു വിഭാഗത്തിന് മാത്രം ഫണ്ട് നീക്കി വെയ്ക്കാന്‍ സാധിക്കുകയെന്ന് സന്ദീപ് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും മുഴുവനായി വിതരണം ചെയ്യാനാണ്. അല്ലാതെ ഒരു വിഭാഗത്തിന് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസിനുള്ളിലെ മുസ്ലീം ലീഗിന്റെ സ്വാധീനമാണ് ഇതിന് കാരണം വി.ഡി സതീശന്റെ മതേതര വാചക കസര്‍ത്ത് പാണക്കാട്ടെ തറവാട്ടിലെത്തിയാല്‍ ഐസ് പോലെ ഉരുകിപ്പോകുമെന്ന് അദ്ദേഹം പരിഹസിച്ചു. മുസ്ലീം സമുദായത്തിന്റെ വോട്ടുകള്‍ നേടിയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. ജോസ് കെ. മാണിയുടെ വരവോടെ ക്രിസ്ത്യന്‍ വോട്ടുകളും ലഭിച്ചു. ഇതാണ് വിഷയത്തില്‍ എല്‍ഡിഎഫിന് പ്രതികരിക്കാന്‍ കഴിയാത്തതെന്ന്’ സന്ദീപ് വ്യക്തമാക്കി.