നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാര്‍ നേരിട്ടത് സമാനതകളില്ലാത്ത അവഗണന. ശനിയാഴ്ച രാത്രി 8.20ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരാണ് വലഞ്ഞത്. വിമാനം പുറപ്പെടുന്നതിന് മുമ്പ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ യാത്രക്കാരെ മുഴുവന്‍ തിരിച്ചിറക്കി. എന്നാല്‍ പിന്നീട് ഇതേ വിമാനം കാനഡിലേക്കും ,യുഎസിലേക്കുമുള്ള യാത്രക്കാരുമായി രാത്രി പന്ത്രണ്ട് മണിയോടെ റിയാദിലേക്ക് തിരിച്ചു. ഈ വിമാനത്തില്‍ റിയാദിലെത്തിയ യാത്രക്കാര്‍ കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 12 മണിക്കൂറിലേറെ കാത്തിരുന്നു. വിമാനത്തിന്റെ ക്രമീകരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു അധികൃതരില്‍ നിന്ന് ലഭിച്ച മറുപടി.

അതേസമയം ഈ വിമാനത്തില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടി വന്ന യാത്രക്കാരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇവരുടെ തുടര്‍യാത്ര സംബന്ധിച്ച ചോദ്യങ്ങളോട് ആദ്യം പ്രതികരിക്കാതിരുന്ന അധികൃതര്‍ താമസ സൗകര്യം ഉള്‍പ്പെടെ നല്‍കാന്‍ മടിച്ചിരുന്നു. പിന്നീട് സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം വരുന്ന യാത്രക്കാര്‍ പുലര്‍ച്ചെ നാല് മണിവരെ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. ഇവരോട് ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. തുടര്‍ന്നാണ് ഇവര്‍ക്ക് ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറായത്. ഏറ്റവുമൊടുവില്‍ ഇന്ന് വൈകിട്ട് ഈ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനമൊരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സൗദി എയര്‍ലൈന്‍സിന്റെ ഇന്നത്തെ സര്‍വീസില്‍ മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു