വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ജി-7 ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇറ്റലിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ തുടങ്ങിയ ലോക നേതാക്കള്‍ മാർപാപ്പയുടെ ശ്രോതാക്കളായിരിക്കും.
ഇതാദ്യമായാണ് ഒരു മാർപാപ്പ ജി-7 ഉച്ചകോടിയില്‍ പ്രസംഗിക്കുന്നത്. നിർമിതബുദ്ധിയെക്കുറിച്ചായിരിക്കും മാർപാപ്പയുടെ പ്രസംഗമെന്നു റിപ്പോർട്ടുകളില്‍ പറയുന്നു. മനുഷ്യന്‍റെ ദുരിതങ്ങള്‍ അകറ്റുന്ന സാങ്കേതികവിദ്യകളെ മാർപാപ്പ എന്നും സ്വാഗതം ചെയ്തിട്ടുള്ളതാണ്. എന്നാല്‍ വ്യാജപ്രചാരണത്തിനും തെരഞ്ഞെടുപ്പുകളില്‍ ഇടപെടാനും നിർമിതബുദ്ധിയെ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
“മാർപ്പാപ്പ ഒരു എഞ്ചിനീയർ അല്ല, എന്നാൽ എഐയുടെ സാമൂഹിക വശങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് അദ്ദേഹത്തിന് ഉത്കണ്ഠയുണ്ട്, എഐ വിഷയങ്ങളിൽ വത്തിക്കാനുമായി മുമ്പ് പ്രവർത്തിക്കുകയും ഐക്യരാഷ്ട്രസഭ എഐ ഉ പദേശക സമിതിയിൽ ഇടംനേടുകയും ചെയ്ത ഫാദർ പൗലോ ബെനാൻ്റി പറഞ്ഞു.
എഐ കമ്പനികളുടെയും അവരുടെ ഉപയോക്താക്കളുടെയും സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനുള്ള തത്ത്വങ്ങളുടെ ഒരു കൂട്ടത്തിന് അദ്ദേഹം നേതൃത്വം നൽകിയതോടെയാണ് 2020-ൽ എഐ സുരക്ഷാ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഫ്രാൻസിസിൻ്റെ പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞവർഷം ജപ്പാനില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ നിർമിതബുദ്ധിയുടെ ഉത്തരവാദിത്വപൂർണമായ ഉപയോഗത്തിനായി പ്രവർത്തകസമിതി രൂപവത്കരിച്ചിരുന്നു. ഈ വർഷത്തെ ഉച്ചകോടിയിലും നിർമിതബുദ്ധി പ്രധാന വിഷയമാണെന്ന് ആതിഥേയ രാജ്യമായ ഇറ്റലി വ്യക്തമാക്കിയിരുന്നു. ജി-7ന്‍റെ ഉച്ചകോടി ഇന്ന് ആരംഭിച്ച് ശനിയാഴ്ച അവസാനിക്കും