നിയമസഭ കയ്യാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർക്ക് തിരിച്ചടി. കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കേസിൽ പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാനാകില്ലന്ന് കോടതി വ്യക്തമാക്കി.

കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. പ്രതികൾ ഈ മാസം 14ന് വിചാരണ കോടതിയിൽ ഹാജരാകണം. കേസിൽ സാങ്കേതിക വാദങ്ങൾ ഉന്നയിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

മുന്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് നിലവിലെ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. ശിവൻകുട്ടിക്ക് പുറമെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.

കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്. ഇതിന്‍റെ അപ്പീല്‍ തള്ളിയ സുപ്രീം കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു. ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി.

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു. എന്നാല്‍ മാതൃകയാകേണ്ട ജനപ്രതിനിധികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്‍റെ ഉത്തരവ്.