തൃശൂരിൽ സുരേഷ് ഗോപിക്കായി ഇഡി അരങ്ങൊരുക്കുകയാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ. ഇഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമാണ്. കരിവന്നൂർ ബാങ്കിലെ ആധാരം ഇഡി എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവർത്തനം തടയാനാണെന്നും മൊയ്‌തീൻ ചൂണ്ടിക്കാട്ടി. 

സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് വരുത്തിതീർക്കാനുള്ള നീക്കമാണ് ഇപ്പോൾ ഇഡി നടത്തുന്നത്. ‘അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 65 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോർട്ട് കോടതിയിൽ കൊടുത്തു. വേറെയൊരു ചന്ദ്രമതി ആയിരുന്നുവെന്ന് ഇന്നിപ്പോൾ വന്നു. അപ്പോൾ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയാണ്’ അദ്ദേഹം ആരോപിച്ചു. 

‘ഒരു സന്ദർഭം കിട്ടിയിപ്പോൾ തൃശൂർ ജില്ല അവർ തിരഞ്ഞെടുത്തതിനു കാരണമുണ്ട്. ഞാൻ ഇതങ്ങ് എടുക്കുവാ എന്നു പറഞ്ഞവന്, ഞാൻ തൃശൂരിൽ മത്സരിക്കുമെന്ന് അമിത് ഷായുടെ മുൻപിൽ സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിച്ചയാൾക്ക് അരങ്ങൊരുക്കുകയാണ് തൃശൂരിൽ. അതിന് ഇഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്. ഇഡിക്ക് പരിശോധിക്കണമെങ്കിൽ ഏതെങ്കിലും കോപ്പി പോരേ? കമ്പ്യൂട്ടറിൽ നിന്നുള്ള ലിസ്‌റ്റ് പോരേ? അവർ ഒട്ടാകെ എടുത്തുകൊണ്ടു പോകുകയാണ്.’ എസി മൊയ്‌തീൻ വ്യക്തമാക്കി. 

അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ട് വിവരങ്ങൾ നൽകിയത് ബാങ്ക് സെക്രട്ടറി; വെളിപ്പെടുത്തലുമായി  ഇഡി

 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന് ഇഡി. കോടതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് തന്റെ അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷനും സമ്മതിച്ചതായി ഇഡി കോടതിയിൽ പറഞ്ഞു. ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നെന്നും ഇഡി വ്യക്തമാക്കി. 

പെരിങ്ങണ്ടൂർ ബാങ്കിൽ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ട് വ്യാജമാണെന്ന് ബാങ്ക് തന്നെ പരസ്യമായി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ബാങ്കിനെ തന്നെ പ്രതിക്കൂട്ടിലാക്കി കൊണ്ട് ഇഡി ഇത്തരത്തിൽ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഈ അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടേതല്ലെന്ന് ബാങ്ക് പരസ്യമായി പറഞ്ഞതിന് മറുപടിയെന്ന നിലയിലാണ് ഈ അക്കൗണ്ട് വിശദാംശങ്ങൾ നൽകിയത് ബാങ്ക് തന്നെയാണെന്ന തെളിവ് ഇഡി കോടതിയിൽ സമർപ്പിച്ചത്. അരവിന്ദാക്ഷനേയും ജിൽസിനേയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്‌ചയിലേക്ക്  മാറ്റി.

അതേസമയം അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി നേരത്തെ പറഞ്ഞിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിൽ നിക്ഷേപമുണ്ടെന്നായിരുന്നു ഇഡി റിപ്പോര്‍ട്ട്.  ഇത്തരം തെറ്റായ വാർത്തകൾ ബാങ്കിലെ നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഭരണസമിതി വ്യക്തമാക്കി.

എന്നാൽ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ വിദേശയാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പം അരവിന്ദാക്ഷൻ രണ്ട് തവണ വിദേശയാത്ര നടത്തിയതായി ഇഡി വ്യക്തമാക്കുന്നു. കൂടാതെ 1600 രൂപ മാസം പെന്‍ഷന്‍ വാങ്ങുന്ന അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 63,56,460 രൂപ എത്തിയെന്ന് ഇഡി കണ്ടത്തി. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്‌തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത് മേനോന് വിറ്റതായും കണ്ടത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഇഡി വ്യക്തമാക്കുന്നു.

2011-2019 കാലയാളവില്‍ സികെ ജില്‍സ് 11 ഭൂമി വില്‍പന നടത്തിയെന്ന് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുണ്ട്. കരുവന്നൂര്‍ തട്ടിപ്പില്‍ ഉന്നത പോലീസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദത്തിന് പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടിയിലായവര്‍ ഇവരുടെ ബിനാമികളാണെന്നും കേസില്‍ കൂടുതല്‍ അറസ്‌റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കുന്നു.