കോഴിക്കോട്: കോഴിക്കോട്  തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.  അഞ്ചു കുട്ടികള്‍ മുങ്ങിപ്പോയപ്പോള്‍ മൂന്നു പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. തിരുവണ്ണൂര്‍ കൃഷ്ണനിവാസില്‍ അശ്വന്ത് കൃഷ്ണ (15), പാലാഴി പൂക്കോളത്ത് പറമ്പില്‍ അഭിനവ് (13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. എട്ട്,ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികളാണ് മരിച്ച അശ്വന്ത് കൃഷ്ണയും, അഭിനവും. കുളിക്കാനിറങ്ങിയ അഞ്ച് പേരാണ്  കയത്തില്‍ അകപ്പെട്ടത്. മൂന്നുപേരെ ലൈഫ് ഗാര്‍ഡ് രക്ഷിച്ചു. കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ ലൈഫ് ഗാര്‍ഡുകളാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശികളുടെ സംഘത്തിനാണ് ദുരന്തം പിണഞ്ഞത്. 

ഇവര്‍ മൂന്നു കുട്ടികളെ രക്ഷിച്ചപ്പോഴാണ്  രണ്ടുപേര്‍ കൂടി അപകടത്തില്‍പ്പെട്ടിട്ടുണ്ട് എന്ന്  അറിയുന്നത്. തുടര്‍ന്ന് അശ്വന്തിനെയും അഭിനവിനെയും പുറത്തെടുത്ത് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു കുടുംബങ്ങളിലെ 14 അംഗ സംഘമാണ് ഉച്ചയോടെ അരിപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്. അരിപ്പാറ വെള്ളച്ചാട്ടത്തില്‍ ഒട്ടനവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്.