ടിക് ടോക്കിന്റെ അമേരിക്കൻ ബിസിനസ് ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. ടിക് ടോക്ക് വാങ്ങാൻ ഒരു ലേല യുദ്ധം തന്നെ കാണാൻ താല്പര്യമുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിൽ ടിക് ടോക്ക് വാങ്ങാൻ മൈക്രോസോഫ്റ്റ് ചർച്ചകൾ നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘അതെ’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

കഴിഞ്ഞയാഴ്ച ട്രംപ് ടിക് ടോക്കിന് 75 ദിവസത്തെ സമയം അനുവദിച്ചുകൊണ്ട് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. ഈ കാലയളവിനുള്ളിൽ ടിക് ടോക്ക് ഒരു അമേരിക്കൻ കമ്പനിക്ക് വിൽക്കണം, ഇല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് അമേരിക്കൻ ബിസിനസ് വാങ്ങാനുള്ള ശ്രമം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

ഈ നിയമപോരാട്ടങ്ങൾക്കിടയിലും ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രചാരം വർധിച്ചു വരികയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്യൂ റിസർച്ച് സെന്ററിന്റെ പഠനമനുസരിച്ച്, യുഎസിലെ മുതിർന്നവരിൽ 33 ശതമാനം പേർ ഇപ്പോൾ ടിക് ടോക്ക് ഉപയോഗിക്കുന്നുണ്ട്. 2021 ൽ ഇത് 21 ശതമാനം മാത്രമായിരുന്നു. ടെസ്‌ല സിഇഒ എലോൺ മസ്‌ക് അല്ലെങ്കിൽ ഓറാക്കിൾ കോർപ് ചെയർമാൻ ലാറി എലിസൺ ടിക് ടോക്ക് ഏറ്റെടുക്കുന്നതാണ് തനിക്ക് താല്പര്യമെന്നും ചൈനീസ് ഉടമസ്ഥാവകാശം വേണ്ടെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

പെർപ്ലെക്സിറ്റി എഐ ടിക് ടോക്കിന്റെ യുഎസ് ബിസിനസുമായി ലയിപ്പിച്ച് അമേരിക്കൻ സർക്കാരിന് 50 ശതമാനം ഓഹരി നൽകുന്ന ഒരു നിർദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ടിക് ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങളുടെ എല്ലാ തീരുമാനങ്ങളും യുഎസ് ആസ്ഥാനമായ ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും പെർപ്ലെക്സിറ്റി എഐയുടെ നിർദേശത്തിലുണ്ട്. മൈക്രോസോഫ്റ്റ് ടിക് ടോക്ക് ഏറ്റെടുക്കുമോ  എന്ന് കണ്ടറിയാം. അങ്ങനെ സംഭവിച്ചാൽ ടെക് ലോകത്ത് വലിയ ചലനങ്ങൾ തന്നെ സംഭവിക്കാൻ സാധ്യതയുണ്ട്.