ചൈനീസ് കമ്പനിയായ ഡീപ്‌സീക്കിൻ്റെ കടന്നുവരവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ലോകത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ലിയാൻ വെൻഫെങ് സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പിന്റെ ആസ്ഥാനം ഹാങ്ഷൂവിലാണ്. അമേരിക്കയുടെ ‘ചാറ്റ് ജിപിടി’ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട്, ‘എ.ഐ ചാറ്റ്ബോട്ട്’ രംഗത്ത് ഡീപ്‌സീക്ക് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കുറഞ്ഞ ചിലവിൽ ഉണ്ടാക്കിയ ഈ മോഡൽ കാരണം സിലിക്കൺ വാലിയിലെ നിക്ഷേപകർ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി. ഇത് ഓഹരി വിപണിയിൽ പ്രതിഫലിച്ചു.
ചൈനയിൽ നിന്ന് ഡീപ്‌സീക്ക് തരംഗത്തിൽ തിങ്കളാഴ്ച ലോകത്തിലെ അതിസമ്പന്നരായ 500 പേർക്ക് ഏകദേശം 108 ബില്യൺ ഡോളർ അഥവാ 9.34 ലക്ഷം കോടി നഷ്ടം വന്നു. എൻവിഡിയയുടെ ജെൻസെൻ ഹുവാങ്ങിന് 20.1 ബില്യൺ ഡോളർ നഷ്ടമുണ്ടായി. ഡീപ്‌സീക്കിന്റെ പുതിയ മോഡൽ ചാറ്റ്ജിപിടി, ആന്ത്രോപിക്സ് ക്ലോഡ് തുടങ്ങിയ മറ്റ് മോഡലുകളുമായി മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ശതകോടീശ്വരന്മാരാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ഹുവാങ്ങിന്റെ ആസ്തി 20.1 ബില്യൺ ഡോളർ കുറഞ്ഞു. ഇത് 20%ത്തിന്റെ കുറവാണ്. അതേസമയം ഓറാക്കിൾ കോർപ്പ് സഹസ്ഥാപകൻ ലാറി എലിസണിന് 22.6 ബില്യൺ ഡോളർ നഷ്ടം നേരിട്ടു. പക്ഷേ അദ്ദേഹത്തിന്റെ ആസ്തിയുടെ 12% മാത്രമായിരുന്നു അത്.
ഡെല്ലിൻ്റെ മൈക്കൽ ഡെല്ലിൻ്റെ സമ്പത്തിൽ 13 ബില്യൺ ഡോളറും ബൈയാൻസ് ഹോൾഡിങ്സിൻ്റെ സഹസ്ഥാപകൻ ഷാൻപെങിന്റെ സ്വത്തിൽ 12.1 ബില്യൺ ഡോളറും കുറവുണ്ടായി. സാങ്കേതികവിദ്യ മേഖലയിലെ അതികായന്മാർക്ക് മൊത്തത്തിൽ 94 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചു. നാസ്ഡാക്ക് സൂചിക 3.1%വും ഇടിഞ്ഞു.
2023 മുതൽ ഡീപ്‌സീക്ക് എഐ മോഡലുകൾ വികസിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വാരാന്ത്യത്തിലാണ് കമ്പനി പല പാശ്ചാത്യ നിക്ഷേപകരുടെയും ശ്രദ്ധയിൽപ്പെട്ടത്. അവരുടെ സൗജന്യ ചാറ്റ്‌ബോട്ട് ആപ്പ് ലോകമെമ്പാടുമുള്ള ഡൗൺലോഡ് ചാർട്ടുകളിൽ ഒന്നാമതെത്തി. നിരവധി പുതിയ ഉപയോക്താക്കൾ എത്തിയതിനാൽ ഡീപ്‌സീക്ക് ആപ്പ് ഓൺലൈനിൽ ബുദ്ധിമുട്ടി, തകരാറുകൾ സംഭവിച്ചു. ചൈനീസ് ഫോൺ നമ്പറുകളുള്ള ഉപയോക്താക്കൾക്ക് മാത്രമായി ഉപയോഗം പരിമിതപ്പെടുത്തേണ്ടിവന്നു.
ഡീപ്‌സീക്ക് അവരുടെ സർവീസ് ഓപ്പൺ സോഴ്സ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സൗജന്യമായി ഉപയോഗിക്കാനും മാറ്റങ്ങൾ വരുത്താനും സാധിക്കും. ഇത് വലിയ ടെക് കമ്പനികൾക്ക് കനത്ത തിരിച്ചടിയായി. ഡീപ്‌സീക്ക് മറ്റ് എഐ സർവീസുകളെക്കാൾ മികച്ച രീതിയിൽ പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യുന്നു. മലയാളം പോലും ഗ്രാമർ പിഴവുകളില്ലാതെ മനോഹരമായി ഉപയോഗിക്കാൻ ഡീപ്‌സീക്കിന് സാധിക്കുന്നു. ഡീപ്‌സീക്കിന്റെ മുന്നേറ്റം അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതിക പോരാട്ടത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു. ഈ പോരാട്ടത്തിൽ ആരാണ് വിജയിക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
വെറും 5.6 ദശലക്ഷം ഡോളർ ചിലവിൽ വികസിപ്പിച്ചെടുത്ത ഡീപ്‌സീക്കിന്റെ എഐ മത്സരത്തിലേക്കുള്ള കടന്നുവരവ്, ശക്തമായ മോഡലുകൾ വികസിപ്പിക്കുന്നതിന് വലിയ മൂലധന ചെലവ് അനിവാര്യമാണെന്ന ചിന്തയെ മാറ്റിമറിച്ചു. ഇതിനിടെ മെറ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് വെള്ളിയാഴ്ച കമ്പനി ഈ വർഷം എഐയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾക്കായി 60 ബില്യൺ ഡോളർ മുതൽ 65 ബില്യൺ ഡോളർ വരെ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലൂംബെർഗ് ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച്, എല്ലാ വലിയ ടെക് സ്ഥാപനങ്ങളുടെയും മൂലധന ചെലവ് 2025 ൽ 200 ബില്യൺ ഡോളറിൽ എത്തുമെന്നാണ് കണക്കാക്കുന്നത്.



