ഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി അരവിന്ദ് കെജ്രിവാള്‍. ബിജെപി തനിക്കൊരു ഓഫര്‍ നല്‍കിയതായി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ബിജെപിയുടെ ഭാഗത്തുനിന്ന് വേട്ടയാടല്‍ നടന്നതായും അദ്ദേഹം ആരോപിച്ചു.ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നാല്‍ ജയിലില്‍ കിടക്കുന്ന മന്ത്രി സത്യേന്ദര്‍ ജെയിനിനെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കുമെന്ന് ബിജെപി പറഞ്ഞതായാണ് കെജ്രിവാള്‍ ആരോപിക്കുന്നത്. 

ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി ജെയിനിനെ മോചിപ്പിക്കാന്‍ ബിജെപി വാഗ്ദാനം ചെയ്തതായി കെജ്രിവാള്‍ ഇന്ത്യ ടുഡേയുമായി നടത്തിയ പ്രത്യേക സംഭാഷണത്തില്‍ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയെ പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മനീഷ് സിസോദിയയെ ചോദ്യം ചെയ്ത സംഭവത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മനീഷ് സിസോദിയയെ പ്രേരിപ്പിച്ച് കാവി പാര്‍ട്ടിയില്‍ ചേരാന്‍ ബി.ജെ.പി എത്തിയെന്നും അദ്ദേഹം പറഞ്ഞു. സിസോദിയ എഎപിയെ ഉപേക്ഷിച്ചാല്‍ എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം പറയുന്നു.ബി.ജെ.പിയുമായി കൈകോര്‍ത്താല്‍ ഡല്‍ഹി മുഖ്യമന്ത്രിപദം തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായി സിസോദിയ പറഞ്ഞിരുന്നു.