അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ അറുപത് പേർ മരിച്ചതായി റിപ്പോർട്ട്. നൂറിലധികം പേരാണ് നദിയിൽ വീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു.
ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. മോർബിയിലെ മച്ചു നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും ശേഷം അഞ്ച് ദിവസം മുമ്പാണ് പാലം തുറന്നു നൽകിയത്.
അപകടസമയത്ത് പാലത്തില്‍ അഞ്ഞൂറിലധികം ആളുകള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിൽ നൂറിലധികം പേരാണ് നദിയിൽ വീണത്. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മോർബിയയിലേക്ക് തിരിച്ചു.



