ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. ഗാസയില്‍ വ്യോമാക്രമണത്തിനൊപ്പം കരയിലൂടെയും ആക്രമണം നടത്താനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. തെക്കന്‍ ഇസ്രായേലില്‍ സൈനികരെ വ്യാപകമായി അണിനിരത്തുന്നുണ്ട്. കനത്ത സൈനിക സജ്ജീകരണങ്ങള്‍ക്കൊപ്പം കൂടുതല്‍ കരുതല്‍ സേനാംഗങ്ങളെയും വിളിച്ചിട്ടുണ്ട്. ശനിയാഴ്ച ഹമാസ് തുടക്കമിട്ട അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഇസ്രായേലില്‍ കുറഞ്ഞത് 1,200 പേരും ഗാസയില്‍ 900 പലസ്തീനുകളും കൊല്ലപ്പെട്ടെന്നാണ് കണക്ക്. 

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം

1. പലസ്തീന്‍ സംഘം ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസ അതിര്‍ത്തി പ്രദേശങ്ങള്‍ ഹമാസ് ഭീകരരില്‍ നിന്ന് തിരിച്ചുപിടിച്ചതായി ഇസ്രായേല്‍ പ്രഖ്യാപിച്ചു. മേഖലയിലെ പല പ്രദേശങ്ങളുടെയും റോഡുകളുടെയും നിയന്ത്രണം ഇസ്രായേല്‍ സൈന്യം ഏറ്റെടുത്തു.

2. അമേരിക്കയില്‍ നിന്നുള്ള ‘നൂതന’ വെടിക്കോപ്പുകളുമായി ആദ്യ വിമാനം ഇസ്രായേലിന്റെ നെവാറ്റിം എയര്‍ബേസില്‍ ഇറങ്ങിയതായി ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കുമെന്ന് യുഎസ് ഗവണ്‍മെന്റ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

3. നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഈ സാഹചര്യം മുതലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബൈഡന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഹമാസ് ആക്രമണത്തെ ‘തികച്ചും തിന്മയുടെ പ്രവൃത്തി’ എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. ‘ഏത് രാജ്യത്തോടും, ഏത് സംഘടനയോടും, സാഹചര്യം മുതലെടുക്കാന്‍ ചിന്തിക്കുന്നവരോടും ഞാന്‍ വീണ്ടും പറയട്ടെ, എനിക്ക് ഒരു വാക്ക് ഉണ്ട്: ചെയ്യരുത്,” യുഎസ് പ്രസിഡന്റ് പറഞ്ഞു.

4. ഗോലാന്‍ ഹൈറ്റ്‌സ് മേഖലയില്‍ റോക്കറ്റുകള്‍ തൊടുത്തുവിട്ടതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം സിറിയയിലും ഷെല്ലാക്രമണം നടത്തി. ‘ഇസ്രായേലിനെ ലക്ഷ്യമിട്ട് സിറിയയില്‍ നിന്ന് നിരവധി ആക്രമണങ്ങളുണ്ടായി. വിക്ഷേപണങ്ങളുടെ ഒരു ഭാഗം ഇസ്രായേല്‍ പ്രദേശത്തേക്ക് കടന്ന് തുറസ്സായ പ്രദേശങ്ങളില്‍ പതിച്ചിരിക്കാമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

റോക്കറ്റ് ആക്രമണത്തില്‍ ഏതെങ്കിലും ഗ്രൂപ്പിനെ സൈന്യം കുറ്റപ്പെടുത്തിയിട്ടില്ല. എന്നാല്‍, സിറിയന്‍ പ്രദേശത്ത് നിന്ന് പലസ്തീന്‍ വിഭാഗമാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. നേരത്തെ സിറിയയില്‍ നിന്ന് വടക്കന്‍ ഇസ്രായേലില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തിരുന്നു.

5. ഐക്യദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും പ്രകടനമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ വ്യാഴാഴ്ച ഇസ്രായേല്‍ സന്ദര്‍ശിക്കും. ബ്ലിങ്കെന്‍ ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അദ്ദേഹം ഇസ്രായേല്‍ സര്‍ക്കാരിനോടും ജനങ്ങളോടും യുഎസ് ഐക്യദാര്‍ഢ്യം വ്യക്തമാക്കുമെന്നും അവര്‍ അറിയിച്ചു. ‘ഇസ്രായേലിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിന് അമേരിക്കയുടെ അചഞ്ചലമായ പിന്തുണ ഉറപ്പിക്കുന്നതിനെക്കുറിച്ചും ബ്ലിങ്കെന്‍ ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച അയല്‍രാജ്യമായ ജോര്‍ദാനും അദ്ദേഹം സന്ദര്‍ശിക്കും.

6. ഇസ്രായേലിലെയും ഗാസയിലെയും സാധാരണക്കാരുടെ മരണങ്ങളുടെ വര്‍ദ്ധനവില്‍ തനിക്ക് ആശങ്കയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. ഇസ്രായേലും ഫലസ്തീനിയും തമ്മിലുള്ള യുദ്ധം ‘മിഡില്‍ ഈസ്റ്റിലെ യുഎസ് നയത്തിന്റെ പരാജയമാണ്’ കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ഇത് മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ നയത്തിന്റെ പരാജയത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് പറഞ്ഞാല്‍ പലരും എന്നോട് യോജിക്കുമെന്ന് ഞാന്‍ കരുതുന്നു,’ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയോട് പുടിന്‍ പറഞ്ഞു. സംഘര്‍ഷം പരിഹരിക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്ന് മോസ്‌കോ അധികൃതര്‍ വ്യക്തമാക്കി.

തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഒറ്റരാത്രികൊണ്ട് ഗാസയിലെ 200 ലധികം ലക്ഷ്യങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഹമാസ് ഭീകരരുടെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ത്തു. ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ തലവന്‍ മുഹമ്മദ് ദീഫിന്റെ പിതാവിന്റേതാണ് ഒരു വീട് എന്ന് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഇസ്രായേലിന് അമേരിക്ക പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്തുണ നല്‍കുന്നതിന്റെ പ്രതീകമായി ചൊവ്വാഴ്ച രാത്രി ഇസ്രായേലിലേക്ക് അമേരിക്ക സ്‌ഫോടക വസ്തുക്കള്‍ നിറച്ച വിമാനം അയച്ചിരുന്നു. ഇത് മാത്രമല്ല, അമേരിക്ക തങ്ങളുടെ വിമാനവാഹിനിക്കപ്പലുകളിലൊന്ന് ഇസ്രായേലിന് ചുറ്റും അയച്ചിട്ടുണ്ട്. ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ യുഎസ് ഉടന്‍ തന്നെ രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും അയച്ചേക്കുമെന്ന് പറയപ്പെടുന്നു

യുദ്ധത്തിനിടയിലുള്ള ബ്ലിങ്കന്റെ ഇസ്രായേല്‍ സന്ദര്‍ശനം വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കപ്പെടുന്നത്. ഇസ്രായേലിന് ശേഷം മറ്റേതെങ്കിലും രാജ്യം ബ്ലിങ്കന്‍ സന്ദര്‍ശിക്കുമോയെന്ന ചോദ്യത്തിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് അത് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് മില്ലര്‍ മറുപടി നല്‍കിയത്.