ഇൻഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പടെ 18 പേർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്സി/എസ്ടി അതിക്രമം തടയൽ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ബലറാം അടക്കം 16 പേർ കൂടി കേസിൽ പ്രതികളാണ്. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐഐഎസ്സിയിൽ സെന്റർ ഫോർ സസ്റ്റൈനബിൾ ടെക്നോളജിയിൽ ഫാക്കൽറ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പയാണ് പരാതിക്കാരൻ.
2014ൽ ഹണിട്രാപ്പ് കേസിൽ ഈ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. തനിക്കെതിരെയുള്ളത് വ്യാജ ഹണിട്രാപ്പ് കേസ് ആണെന്ന് ആരോപിച്ച് ഐഐഎസ്സി ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നാണ് പരാതി.
ജാതി അധിക്ഷേപവും, ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശത്തി അടിസ്ഥാനത്തിലാണ് സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.



