അഡലേഡ്: ട്വന്റി-20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി നടത്തിയ വ്യാജ ത്രോ ആക്ഷനെ ചുറ്റിപ്പറ്റി വിവാദം കനക്കുന്നു. താരത്തിന്റെ നടപടി കളിയുടെ മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ഐസിസി നിയമപ്രകാരം ഇന്ത്യക്ക് അഞ്ച് റൺസിന്റെ പെനൽറ്റി വിധിക്കണമെന്നും വാദം ഉയർന്നിട്ടുണ്ട്.
ബുധനാഴ്ച നടന്ന മത്സരത്തിൽ മഴ നിയമത്തിന്റെയും ഭാഗ്യത്തിന്റെയും അകന്പടിയോടെയാണ് ഇന്ത്യ ബംഗ്ലാ കടുവകൾക്കെതിരെ അഞ്ച് റൺസിന്റെ ജയം സ്വന്തമാക്കിയത്. ഈ മത്സരത്തിൽ അക്സർ പട്ടേൽ പന്തെറിഞ്ഞ ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ലിറ്റൺ ദാസ് രണ്ട് റൺസ് ഓടിയെടുത്ത വേളയിലാണ് സംഭവം നടന്നത്.
ഓഫ് സൈഡിൽ നിന്ന് അർഷ്ദീപ് സിംഗ് പന്തെടുത്ത് കീപ്പർ ദിനേഷ് കാർത്തികിന് നേർക്ക് എറിഞ്ഞ വേളയിൽ ബാറ്റർ ലിറ്റൻ ദാസിനെ തെറ്റിധരിപ്പിക്കാൻ കോഹ്ലി ത്രോ ആക്ഷൻ കാണിച്ചിരുന്നു. പന്ത് കൈയ്യിലില്ലാത്ത കോഹ്ലി നടത്തിയ ഈ നീക്കം ബാറ്ററെ തെറ്റിധരിപ്പിക്കാനുള്ള മനഃപൂർവമായ നീക്കമാണെന്ന് മത്സരശേഷം ബംഗ്ലാ താരം നൂറുൽ ഇസ്ലാം പരാതിപ്പെട്ടിരുന്നു.
ഐസിസി നിയമത്തിലെ 41.5 വകുപ്പ് പ്രകാരം ബാറ്ററെ മനഃപൂർവം തെറ്റിധരിപ്പിക്കാനോ, ശ്രദ്ധ തെറ്റിക്കാനോ, കബളിപ്പിക്കാനോ, തടസം നിൽക്കാനോ ശ്രമിക്കുന്നത് “അൺഫെയർ പ്ലേ’ ആയി കണക്കാക്കപ്പെടും. മത്സരം നിയന്ത്രിക്കുന്ന അന്പയർമാരുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഈ നിയമം പ്രയോഗിക്കേണ്ടത്.
എന്നാൽ കോഹ്ലിയുടെ ത്രോയിൽ തെറ്റുണ്ടെന്ന് അന്പയർമാർ വിധിച്ചിരുന്നില്ല. മഴ കളി മുടക്കുന്നതിന് മുന്പ് നടന്ന ഈ സംഭവത്തിൽ കൃത്യമായി ഇടപ്പെട്ടിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം മാറിയേനെയെന്നാണ് ബംഗ്ലാ ആരാധകർ അവകാശപ്പെടുന്നത്.
എന്നാൽ കോഹ്ലി നടത്തിയത് വ്യാജ ത്രോ അല്ലെന്നും ബാറ്റർമാർ കോഹ്ലിയുടെ വശത്തേക്ക് നോക്കാത്തതിനാൽ ശ്രദ്ധ തെറ്റിക്കാനായി തെറ്റിധരിപ്പിക്കൽ നടത്തിയെന്ന ആരോപണം നിലനിൽക്കില്ലെന്നും ഇന്ത്യൻ ആരാധകർ പ്രതികരിച്ചു.



