ന്യൂജഴ്സി∙ 15 വയസു പ്രായമുള്ള മൂന്ന് ഇന്ത്യൻ അമേരിക്കൻ സഹോദരിമാർ ചേർന്ന് ഇന്ത്യയിലെ കോവിഡ് റിലീഫ് ഫണ്ടിന് വേണ്ടി 2,80,000 ഡോളർ പിരിച്ചെടുത്തു. ന്യൂജഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിറ്റിൽ മെന്റേഴ്സ് എന്ന നോൺ പ്രോഫിറ്റ് സംഘടനയുടെ സ്ഥാപകരാണ് ഈ മൂന്നു സഹോദരിമാർ. ഇന്ത്യയുടെ ഇന്നത്തെ പ്രത്യേക സാഹചര്യത്തെ തരണം ചെയ്യുവാൻ ജനങ്ങളോട് ചോദിച്ചു വാങ്ങിയതാണ് ഈ തുകയെന്നും ഓക്സിജൻ, വാക്സീൻ എന്നിവ അടിയന്തിരമായി ഇന്ത്യയിൽ ലഭിക്കുന്നതിനാണ് ഈ തുക ഉപയോഗിക്കുകയെന്നും ഇവർ പറഞ്ഞു. മേയ് 3 നാണ് ഫണ്ട് രൂപീകരണം സോഷ്യൽ മീഡിയയിലൂടെ ഇവർ പ്രസിദ്ധീകരിച്ചത്. പഠിക്കുന്ന സ്കൂളിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ, സഹപാഠികൾ എന്നിവർ നിർലോഭമായി ഫണ്ടിലേക്കു സംഭാവന ചെയ്തതായി ഇവർ പറഞ്ഞു
ലിറ്റിൽ മെന്റേഴ്സ് എന്ന സംഘടന കോസ്റ്ററിക്ക ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ലക്ഷ്യമിട്ടാണു പ്രവർത്തിക്കുന്നത്.



