കോഴിക്കോട്: തെക്കേകടപ്പുറത്ത് ഗുജറാത്തി സ്ട്രീറ്റില്‍ കഞ്ചാവ് കുരു ചേര്‍ത്ത ജ്യൂസ് വിറ്റ കടയ്ക്കെതിരേ കേസെടുത്തു. ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതിനെതിരേ കേസെടുത്തത്.

കടയില്‍നിന്നു ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകവും പിടികൂടിയിട്ടുണ്ട്. സ്ഥാപനത്തിനെതിരേ ലഹരിമരുന്ന് നിയമ പ്രകാരമാണ് കേസ് എടുത്തത്. സീഡ് ഓയില്‍ രാസപരിശോധനക്കായി റീജനല്‍ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അസി. എക്‌സൈസ് കമ്മിഷണര്‍ എന്‍. സുഗുണന്‍ പറഞ്ഞു. ഡല്‍ഹിയില്‍നിന്നാണ് കഞ്ചാവിന്റെ കുരു കൊണ്ടുവരുന്നത്. ഇത്തരത്തിലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും എക്‌സൈസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുന്നു.

ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ കഞ്ചാവ് ചെടിയുടെ വിത്തുപയോഗിച്ച് ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി എക്‌സൈസ് കമ്മിഷണര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് നര്‍ക്കോട്ടിക് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ആര്‍.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.