മറ്റ് മതങ്ങളിലുള്ള ദൈവങ്ങളുടെ പേരുകൾ, പൗരത്വ (ഭേദഗതി) നിയമത്തിലെ കാര്യങ്ങള്‍, കർണാടകയിലെ ഹിജാബ് വിവാദം, മുസ്‌ലിംകളെ “രണ്ടാം തരം പൗരന്മാർ” എന്ന് കാണിക്കുന്ന കുറിപ്പുകൾ എന്നിവ അടങ്ങിയ ഒരു ഫ്ലോചാർട്ടാണ് കഴിഞ്ഞയാഴ്ച കോയമ്പത്തൂർ കാർ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വീട്ടിൽ നിന്ന് തമിഴ്‌നാട് പോലീസ് കണ്ടെടുത്ത നാല് ഡയറികളിലായി ഉണ്ടായിരുന്നത്.

രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്ന തന്റെ കാര്‍ കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് പൊട്ടിത്തെറിച്ചാണ് 29 വയസുകാരനായ മുബീന്‍ മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂബീനിന്റെ കൂട്ടാളികളെന്ന് സംശയിക്കപ്പെടുന്ന മുഹമ്മദ് അസറുദീന്‍, കെ അഫ്സര്‍ ഖാന്‍ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം കേന്ദ്രം കേസിന്റെ അന്വേഷണം ദേശിയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ഏല്‍പ്പിച്ചിട്ടുണ്ട്.

അന്വേഷണത്തില്‍ ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ദി സണ്‍ഡെ എക്സ്പ്രസിന് അറിയാന്‍ കഴിഞ്ഞത്.

“മുബീന്റെ ഡയറിക്കുറിപ്പുകളില്‍ മറ്റ് മതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് വെളിപ്പെടുത്തുന്നത്, പ്രത്യേകിച്ചും ഹിന്ദു, ക്രിസ്ത്യന്‍ മതങ്ങളെക്കുറിച്ച്. ഇരുമതങ്ങളിലേയും ദൈവങ്ങളുടെ പേരുകള്‍ എഴുതി ബന്ധിപ്പിക്കുന്ന ഒരു ഫ്ലൊചാര്‍ട്ടുമുണ്ടായിരുന്നു. സിഎഎ, ഹിജാബ് നിരോധനം, ഭക്ഷണ നിയന്ത്രണങ്ങൾ, ഗോമാംസത്തിനെതിരായ കൊലപാതകങ്ങൾ തുടങ്ങിയ സംഭവങ്ങൾ ഇന്ത്യൻ മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളായി ഡയറിയില്‍ പരാമർശിക്കപ്പെടുന്നു, അവർ രണ്ടാംതരം പൗരന്മാരായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നങ്ങൾ എങ്ങനെ മറികടക്കാനാകുമെന്നും അദ്ദേഹം ചിന്തിച്ചിരുന്നു,” അന്വേഷണവുമായി അടുത്തു നിന്ന ശ്രോതസ് വെളിപ്പെടുത്തി.

മുബീനിന്റെ വസതിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളിലും ബുക്കുകളിലും കൂടുതലും ബോംബ് നിര്‍മ്മാണം, ജിഹാദ്, മറ്റ് മതങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവയാണെന്ന് കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വി ബാലകൃഷ്ണന്‍ ദി സണ്‍ഡെ എക്സ്പ്രസിനോട് പറഞ്ഞു. പിടിയിലായ കൂട്ടാളികളോട് മൂബിന്‍ മുസ്ലി ജനവിഭാഗം നേരിടുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് പറയാറുണ്ടായിരുന്നെന്നും ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. മുബീന്റെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്ത നിർണായക തെളിവ് ഐസ്ഐസിന്റെ ചിഹ്നമുള്ള പച്ച ഫ്രെയിമുള്ള സ്ലേറ്റാണെന്നും കമ്മിഷണര്‍ പറയുന്നു.