സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ വിവരങ്ങളറിയാൻ കൊവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമായി സര്‍ക്കാര്‍. കൊവിഡ് മരണങ്ങളിലെ അവ്യക്തത സംബന്ധിച്ച് പ്രതിപക്ഷ വിമർശനം തുടരുന്നതിനിടെയാണ് സർക്കാരിൻ്റെ പുതിയ നടപടി

പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. പൊതുജനങ്ങൾക്ക് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കൊവിഡ് മരണമെന്ന് റിപ്പോര്‍ട്ട് ചെയ്തവയെല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ വിവരങ്ങൾ ലഭ്യമാകും. സ്ഥിരീകരിക്കപ്പെട്ട കൊവിഡ് മരണങ്ങളിൽ, ഡിഎംഒ നല്‍കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കഴിയും. നിലവില്‍ ജൂലൈ 22 വരെയുള്ള മരണങ്ങള്‍ ലഭ്യമാണ്. 22.07.2021 ന് ശേഷം സ്ഥിരീകരിച്ച മരണങ്ങള്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,81,157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,799 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2607 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.