തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചതായി പരാതി. ആരോഗ്യ പ്രവര്‍ത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞത്. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.