കണ്ണൂര്‍: നിയമസഭ കൈയാങ്കളി കേസില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനറും കേസിലെ പ്രതിയുമായ ഇ.പി ജയരാജന്‍. കൈയാങ്കളി തുടങ്ങിവച്ചത് യുഡിഎഫുകാരാണെന്നും എല്‍ഡിഎഫുകാര്‍ അത് പ്രതിരോധിക്കുകയാണ് ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. വി. ശിവന്‍കുട്ടിയെ യുഡിഎഫുകാര്‍ തല്ലിവീഴ്ത്തി ബോധം കെടുത്തി, വനിതാ പ്രവര്‍ത്തകരെ കടന്നുപിടിച്ചു. രാഷ്ട്രീയ പകപോക്കിലിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംഭവം കേസാക്കിയതെന്നും ജയരാജന്‍ ആരോപിച്ചു.

നിയമസഭാ കൈയാങ്കളിക്കേസ് ഇന്നലെ കോടതി പരിഗണിപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഒഴികെ കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് സി.പി.എം. നേതാക്കളും കോടതിയില്‍ ഹാജരായിരുന്നു. കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണതിയതി അന്ന് തീരുമാനിക്കും

അസുഖംമൂലമാണ് ഇ.പി ജയരാജന്‍ ഹാജരാകാത്തതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അടുത്ത തവണ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ചത്.കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ പോയെങ്കിലും നിരാശയായിരുന്നു ഫലം. മാത്രമല്ല പിഡിപിപി നിയമ പ്രകാരം എടുത്ത കേസുകള്‍ പിന്‍വലിക്കാനാകില്ലെന്നു സുപ്രീംകോടതി കര്‍ശന താക്കീത് നല്‍കുകയും ചെയ്തിരുന്നു.

2015 ല്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അതിക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.