മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് ബിനോയ് കോടിയേരിയും പരാതിക്കാരിയും നൽകിയ ഹരജി പരിഗണിക്കുന്നത് ബോംബെ ഹൈകോടതി മാറ്റിവെച്ചു. ബുധനാഴ്ച ബിനോയിയുടെ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്നാണിത്.
പരാതിക്കാരിയുടെ മകന്റെ ജീവിതച്ചെലവ് നൽകുന്നതടക്കം വ്യവസ്ഥകളോടെ ഒത്തുതീർപ്പിലാകുന്നതായും ഇതോടെ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ഇരുവരും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തങ്ങൾ വിവാഹിതരാണെന്ന് പരാതിക്കാരിയും അല്ലെന്ന് ബിനോയിയും നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച കൃത്യമായ ഉത്തരം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലെ തർക്കമാണ് ബുധനാഴ്ച അഭിഭാഷകന് വിട്ടുനിന്നതിന് കാരണമായി പറയുന്നത്.
മകന്റെ പിതാവ് ബിനോയി ആണെന്ന് നേരത്തെ പരാതിക്കാരി അവകാശപ്പെട്ടിരുന്നു. ബിനോയ് ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തു. എന്നാൽ, ഡി.എൻ.എ പരിശോധന റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെയാണ് കേസ് ഒത്തുതീർക്കാൻ ശ്രമം തുടങ്ങിയത്. ഒത്തുതീർപ്പ് വ്യവസ്ഥകളിൽ മകൻ തന്റേതാണെന്ന് ബിനോയ് സമ്മതിച്ചിട്ടില്ല.



