കുട്ടികളെയടക്കം വഴിതെറ്റിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള മാര്‍ഗരേഖയുടെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കരടിന്‍മേലുള്ള പൊതുജനങ്ങള്‍ അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ അടുത്ത ആഴ്ച മുതല്‍ തേടും. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വാതുവയ്പ്പ് ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമാണെങ്കില്‍ രക്ഷിതാക്കളുടെ അനുമതി കൂടി വേണ്ടി വരും. നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുകയും ലക്ഷക്കണക്കിന് രൂപ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലുണ്ട്. ഇതിന്റെ പേരില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കൂടി അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന നീക്കം.

ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഗെയിം കമ്പനികള്‍ക്ക് അംഗീകാരം നല്‍കാന്‍ സമിതിയെ രൂപീകരിക്കും. ഗെയിമിങിലൂടെ വാതുവെപ്പ് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണം. ഗെയിമിംഗ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ഗെയിം കുട്ടികളുടെ മാനസികനിലയെ തകര്‍ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഭാവിയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക്ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ വഴിയൊരുക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.എതിരാളികളെ അക്രമിച്ച് കീഴ്പ്പെപ്പെടുത്തി മുന്നേറാനുള്ള ത്വര പുതു തലമുറയിലേക്ക് കുത്തിവെക്കുകയാണ് പബ്ജി, ഫ്രീ ഫയര്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിം ചെയ്യുന്നത്. ഇത് സാമൂഹികമായി വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.