കാൻസർ എന്നു കേൾക്കുമ്പോഴേക്കും ജീവിതം അവസാനിച്ചുവെന്നു കരുതിയിരുന്ന കാലത്തു നിന്ന് ഇന്ന് ആരോഗ്യമേഖല ഏറെ മുന്നോട്ടുപോയി. കൃത്യസമയത്ത് രോഗം തിരിച്ചറിയുന്നതും ചികിത്സ ചെയ്യുന്നതും രോഗമുക്തി നൽകുമെന്നു വ്യക്തമാക്കുന്ന നിരവധി അനുഭവങ്ങൾ പുറത്തുവരാറുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ നിറയുന്നത് ഭാര്യയുടെ കാൻസർ പോരാട്ടത്തെക്കുറിച്ച് ഒരു യുവാവ് പങ്കുവെച്ച കുറിപ്പാണ്. ലിങ്ക്ഡിനിലൂടെ ബാബർ ഷെയ്ഖ് എന്നയാളാണ് ഭാര്യയുടെ കാൻസർ പോരാട്ടത്തെക്കുറിച്ച് പങ്കുവെച്ചത്.
ഇൻവേസീവ് ഡക്റ്റൽ കാർസിനോമ എന്ന സ്തനത്തെ ബാധിക്കുന്ന അർബുദമാണ് ബാബർ ഷെയ്ഖിന്റെ ഭാര്യ സാറയെ ബാധിച്ചത്. കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോഴും തന്റെ തൊഴിൽമേഖലയിൽ ഉൾപ്പെടെ സജീവമായി നിലകൊണ്ട ഭാര്യയുടെ നിശ്ചയദാർഢ്യത്തെക്കുറിച്ചാണ് ബാബറിന്റെ കുറിപ്പ്. ആ യാത്രയിൽ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ താങ്ങായിനിൽക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുറിപ്പിലുണ്ട്.
2022 ജനുവരി ആറിനാണ് ഭാര്യയുടെ നെഞ്ചിൽ ഒരു മുഴ കാണുന്നത്. രണ്ട് ആഴ്ചകൾക്കും ഹോസ്പിറ്റൽ ലോബികളിൽ മണിക്കൂറുകളോളമുള്ള കാത്തിരിപ്പുകൾക്കും നിരവധി ഓങ്കോളജിസ്റ്റുകൾ, ബ്രെസ്റ്റ് കാൻസർ സർജൻമാർ എന്നിവരുമായുള്ള കൂടിക്കാഴ്ച്ചകൾക്കും സ്കാനിങ്ങുകൾക്കും ഒടുവിൽ ഞങ്ങളുടെ ലോകം കീഴ്മേൽ മറിഞ്ഞു. സാറയ്ക്ക് ദ്രുതഗതിയിൽ വളരുന്ന മാരക അർബുദമായ ഇൻവേസീവ് ഡക്റ്റൽ കാർസിനോമയുടെ രണ്ടാംഘട്ടമായിരുന്നു.- ബാബർ കുറിക്കുന്നു.
ഇതു വെറും കാൻസറിനെക്കുറിച്ചുള്ള കുറിപ്പ് മാത്രമല്ല എന്നും ബാബർ പറയുന്നുണ്ട്. ജോലിക്ക് പോയിരുന്ന, വളർന്നുവരുന്ന സംരംഭകയായിരുന്നു സാറ. താനാകട്ടെ പുതിയ ജോലിയിലേക്കുള്ള മാറ്റത്തിലും. ഇതിനിടയ്ക്ക് വന്ന രോഗം ഇരുവരെയും മാനസികമായും ശാരീരികമായും തളർത്തുന്നതായിരുന്നു. വീട്ടിൽ നിന്നുമാറി, ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമായി താമസം. ഡയറ്റും ഉറക്കവും സ്വയംപരിചരണവുമൊക്കെ മുമ്പത്തേതിലും പ്രധാനമായി. പക്ഷേ രോഗമുണ്ടെന്ന തിരിച്ചറിവ് ഒരിക്കലും സാറയെ തളർത്തിയില്ലെന്നും ബാബർ.
ചില തടസ്സങ്ങളൊക്കെ നേരിട്ടെങ്കിലും ചീസ്കേക്ക് ബിസിനസ്സ് മുന്നോട്ടു കൊണ്ടുപോകുന്നതിലോ ജോലി ചെയ്യുന്നതിലോ ഒരു തടസ്സവും നേരിട്ടില്ല. യാഥാർഥ്യം തിരിച്ചറിഞ്ഞ സാറ ഒരിക്കലും അതുമൂലം തന്റെ ജീവിതത്തിൽ മാറ്റം വരാൻ അനുവദിച്ചില്ല എന്ന് ബാബർ കുറിക്കുന്നു. അസുഖമായെന്ന് കരുതി കിടക്കയിൽ തന്നെ തീർക്കാതെ തന്റെ ബ്രാൻഡിനെ കൂടുതൽ വളർത്താനും ഇക്കാലം കൊണ്ട് സാറയ്ക്ക് കഴിഞ്ഞെന്ന് ബാബർ പറയുന്നു.
കാൻസറുമായുള്ള പോരാട്ടത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ എത്രത്തോളം പ്രധാനമാണെന്നും കുറിപ്പിലുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ അലിവോടെ കൂടെനിന്നു. സമ്മർദമില്ലാതെ ജോലി തുടരാനുള്ള സാഹചര്യം ബോസും സഹപ്രവർത്തകരും നൽകി. സാറ ചെയ്യുന്നതിനെയെല്ലാം പിന്തുണച്ചും അഭിനന്ദിച്ചും കൂടെനിന്ന സഹപ്രവർത്തകരുടെ പിന്തുണയാണ് ഭാര്യയെ മുന്നോട്ടു നയിച്ചതെന്നും ബാബർ കുറിക്കുന്നു.
ഒപ്പം തന്റെ സഹപ്രവർത്തകരുടെ പിന്തുണയും വാക്കുകൾക്ക് അതീതമാണെന്ന് ബാബർ പറയുന്നു. വീട്ടകങ്ങളിലും തൊഴിലിടങ്ങലിലും അനുകമ്പയോടെയും അലിവോടെയുമുള്ള കരുതലുകൾ ഇത്തരം പോരാട്ടം അൽപംകൂടി എളുപ്പമാക്കുമെന്നും പറയുകയാണ് ബാബർ.



