പത്തനംതിട്ട: കാഷ്മീരിനേക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി.ജലീലിനെതിനായ കേസ് അവസാനിപ്പിക്കുന്നതായി പോലീസ്. കലാപാഹ്വനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കേസിലാണ് പോലീസിന്റെ പിന്മാറ്റം.
ജലീലിനെതിരേ തെളിവുകള്‍ കിട്ടിയില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാട്ടി പരാതിക്കാരന് കീഴ്വായ്പൂര് പോലീസ് നോട്ടീസയച്ചു. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും നോട്ടീസില്‍ പറയുന്നു.
ജലീലിന്റെ വിവാദ പരാമര്‍ശത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. ഇന്ത്യന്‍ പൗരനായിരിക്കെ രാജ്യത്തെ ഭരണഘടനയെ അപമാനിക്കണമെന്നും കലാപമുണ്ടാക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ജമ്മു കാഷ്മീരിനെ ഇന്ത്യന്‍ അധിനിവേശ കാഷ്മീരെന്നും, പാക്കിസ്ഥാന് കൈയടക്കി വച്ചിരിക്കുന്ന കാഷ്മീരിന്റെ ഭാഗങ്ങളെ ആസാദ് കാഷ്മീരെന്നും പ്രകോപനപരമായി വിശേഷിപ്പിച്ചന്നുമായിരുന്നു എഫ്ഐആര്‍.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്‍ കീഴ്വായ്പൂര് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ തിരുവല്ല കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് പിന്നീട് കേസെടുക്കാന്‍ തയാറായത്.
ഈ കേസിലാണ് ഇപ്പോള്‍ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് പരാതിക്കാരന് പോലീസ് നോട്ടീസ് അയച്ചത്.



