കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്ബുകടവ് പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി. മുണ്ടേരിയില്‍ താത്ക്കാലിക തൂക്കുപാലം ഒലിച്ചുപോയി. മേപ്പാടി പുത്തുമല മേഖലയില്‍ 390 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 178 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഉരുള്‍പൊട്ടല്‍ വെള്ളപൊക്ക ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ച മേപ്പാടി പുതുമല മേഖലയിലും കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിച്ചു. കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി അധികവെള്ളം തുറന്ന് വിടാന്‍ തുടങ്ങി. അതേസമയം ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും.