ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിരോധ-കരസേന വിഭാഗങ്ങളുടെ ഭൂമികളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഭൂമികള്‍ അനധികൃതമായി ദുരുപയോഗം ചെയ്‌തെന്ന സംശയത്തിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഒരു ഡസനിലേറെ സ്ഥലങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. 

ഇതിനിടെ രാജസ്ഥാനിലെ ബിക്കാനീര്‍, നോഖ എന്നിവിടങ്ങളിലെ 40 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. മൂന്ന് വന്‍കിട വ്യവസായികളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെന്നാണ് വിവരം. 

കൂടാതെ, എസ്ആര്‍എസ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ ജിന്‍ഡാല്‍, ഡയറക്ടര്‍മാരായ ജിതേന്ദര്‍ കുമാര്‍ ഗാര്‍ഗ്, പ്രവീണ്‍ കുമാര്‍ കപൂര്‍, വിനോദ് ജിന്‍ഡാല്‍ എന്നിവരുള്‍പ്പെടെ 19 പ്രതികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും എതിരെ ഇഡി ഒരു പ്രോസിക്യൂഷന്‍ പരാതി നല്‍കിയിട്ടുണ്്. വീട് വാങ്ങുന്നവര്‍ക്കും നിക്ഷേപകര്‍ക്കും എതിരെ നടത്തിയ വഞ്ചനയുമായി ബന്ധപ്പെട്ട കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഇഡി 2,045 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. നിക്ഷേപകരെ എസ്ആര്‍എസ് ഗ്രൂപ്പ് പോണ്‍സി സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പ്രതികള്‍ പ്രലോഭിപ്പിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.