ലണ്ടന്‍: ബ്രിട്ടന്റെ രാഷ്ട്രമേധാവിയായിരിക്കുമ്പോള്‍ എലിസബത്ത് രാജ്ഞി ഇന്ത്യ സന്ദര്‍ശിച്ചത് മൂന്ന് തവണ. 1911ല്‍ മുത്തച്ഛനായ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെയും മേരി രാജ്ഞിയുടെയും സന്ദര്‍ശനത്തിന് ശേഷം 50 വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു എലിസബത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം, 1961ലായിരുന്നു അത്. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ഒപ്പമുണ്ടായിരുന്നു. പിന്നീട് 1983ലും 1997ലും അവര്‍ ഇന്ത്യയിലെത്തി.

1961ല്‍ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദും ഉപരാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ചേര്‍ന്ന് 1961 ജനുവരി 21ന് രാജ്ഞിയെയും കുടുംബത്തെയും വിമാനത്താവളത്തില്‍ സ്വീകരിച്ചു. റിപ്പബ്ളിക് ദിനത്തില്‍ വിശിഷ്ടാതിഥികളായിരുന്നു ഇവര്‍.

രാംലീല മൈതാനത്തില്‍ വലിയ ജനാവലിയെ അഭിസംബോധന ചെയ്ത രാജ്ഞി ജയ്പൂര്‍ സന്ദര്‍ശിക്കുകയും രാജാവ് സവായി മാന്‍ സിങ്ങിനൊപ്പം ആനപ്പുറത്ത് കയറുകയും ചെയ്തു. വാരണാസിയിലും പ്രത്യേകം അലങ്കരിച്ച ആനപ്പുറത്ത് എലിസബത്ത് രാജ്ഞി സവാരി നടത്തിയിരുന്നു.

1983ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി രാജ്ഞി കൂടിക്കാഴ്ച നടത്തി. ഈ സന്ദര്‍ശനവേളയില്‍ ഡല്‍ഹിയില്‍ വെച്ച് മദര്‍ തെരേസക്ക് ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ പരമോന്നത ബഹുമതിയായ ‘ഓര്‍ഡര്‍ ഒഫ് മെറിറ്റ്’ സമ്മാനിക്കുകയും ചെയ്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അര നൂറ്റാണ്ട് പൂര്‍ത്തിയായ വേളയില്‍ 1997ലാണ് എലിസബത്ത് രാജ്ഞി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.