ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ലിസ് ട്രസിന്റെ പിൻഗാമിയായാണ് ഋഷി എത്തുന്നത്. എതിർ സ്ഥാനാർഥി പെന്നി മോർഡന്റ് മത്സരരംഗത്തുനിന്നും പിൻമാറിയതോടെയാണ് ഋഷി സുനാക് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സുനാക് മുന്നിലായിരുന്നു. മത്സരത്തിനിറങ്ങാൻ കുറഞ്ഞത് നൂറു പേരുടെ പിന്തുണ ആവശ്യമായിരുന്നു. ഇതോടെയാണ് പെന്നി മോർഡന്റ് മത്സരരംഗത്തുനിന്നും പിൻമാറിയത്.
കടുത്ത പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സന്പദ്വ്യവസ്ഥയെ ശരിപ്പെടുത്താൻ വേണ്ടിയാണ് പ്രധാനമന്ത്രിയാകാൻ ശ്രമിക്കുന്നതെന്നു സുനാക് പറഞ്ഞു.
നേരത്തേ ബോറിസ് ജോൺസന്റെ പിൻഗാമിയെ കണ്ടെത്താനായി നടന്ന തെരഞ്ഞെടുപ്പിൽ ലിസ് ട്രസിനോടു സുനാക് പരാജയപ്പെട്ടിരുന്നു. ലിസ് ട്രസ് 45 ദിവസത്തിനകം രാജിവച്ച സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.



