രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതുവിൽ വിള്ളൽ. നവി മുംബൈയിലെ അടൽ ബിഹാരി വാജ്‌പേയി സെവ്രി-നവ സേവ അടൽ സേതു നഗരവുമായി ബന്ധിപ്പിക്കുന്ന സർവീസ് റോഡിലാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത്‌ അഞ്ച് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സംഭവം. റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ സ്ഥലത്ത് പരിശോധന നടത്തി. ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന് ആവർത്തിച്ച നാനാ പടോലെ പാലത്തിന്റെ നിർമാണത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ, അടൽ സേതു പദ്ധതി മേധാവി കൈലാഷ് ഗണത്ര റിപ്പോർട്ടുകൾ തള്ളി. പുതുതായി ഉദ്ഘാടനം ചെയ്ത അടൽ സേതുവിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും നഗരവുമായി ബന്ധിപ്പിക്കുന്ന സർവീസ് റോഡിലാണ് വിള്ളലുകൾ ഉണ്ടായതെന്നുമാണ് കൈലാഷ് ഗണത്ര പറയുന്നത്.

മുംബൈ നഗരത്തെയും നവി മുംബൈയെയും നേരിട്ട് ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ കടൽപ്പാലം ജനുവരി 13 ആണ്  ഗതാഗതത്തിനായി തുറന്നുകൊടുത്തത്.