പഴയങ്ങാടി: മോതിരം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ ആള്‍ ആഭരണങ്ങളുമായി കടന്നു കളഞ്ഞു. പയ്യന്നൂര്‍ കുന്നരു സ്വദേശി പി.കെ പവിത്രന്റെ ഉടമസ്ഥതയിലുള്ള ഏഴോം മൂലയിലെ അക്ഷയ് ജ്വല്ലറിയിലാണ് സംഭവം. കഴിഞ്ഞ മാസം 27ന് രാവിലെ 10.30 ഓടെയാണ് മോതിരം വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടാതെ 47 ഗ്രാം വെള്ളി ആഭരണങ്ങളുമായി കടന്നു കളഞ്ഞത്.

ഇന്നലെ ജ്വല്ലറിയിലെ ആഭരണങ്ങളുടെ സ്റ്റോക്ക് പരിശോധിക്കുമ്പോഴാണ് മൂന്ന് മോതിരത്തിന്റെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് മോതിരം വാങ്ങാനെത്തിയ ആള്‍ മോതിരങ്ങള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ തിരുകി കയറ്റുന്നതായി ദൃശ്യത്തില്‍ കണ്ടെത്തിയത്. ആദ്യം ഒരു മോതിരവും പിന്നീട് രണ്ട് മോതിരവും പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു.

47 ഗ്രാമിന്റെ മോതിരങ്ങളാണ് മോഷണം പോയിരിക്കുന്നത്. കടയിലെത്തിയ ആള്‍ ഫോണ്‍ ചെയ്യുന്നതും ആഭരണങ്ങള്‍ മോഷ്ടിക്കുന്നതും സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ജ്വല്ലറിയില്‍ പകല്‍ സമയത്ത് വന്നാണ് മോഷണം നടത്തിയത്. 12,000 രൂപ നഷ്ടമാണ് കണക്കാക്കുന്നത്. ഒരു മോതിരം ഇയാള്‍ വില കൊടുത്ത് വാങ്ങുകയും ചെയ്തിരുന്നു. ജ്വല്ലറിയിലെ ജീവനക്കാരനും ഉടമയുടെ ബന്ധുവുമായ കാസര്‍കോട് കളനാട് സ്വദേശി നന്ദനാലയത്തില്‍ ബാലകൃഷ്ണന്റെ പരാതിയില്‍ പഴയങ്ങാടി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.